അരുവാപ്പുലം : അച്ചൻകോവിലാറ്റിലൂടെ കൊമ്പനാനയുടെയും രണ്ടു കുട്ടിയാനകളുടെയും ജഡം ഒഴുകിപ്പോയതായി ലഭിച്ച വിവരത്തെ തുടർന്ന് നടത്തിയ തെരച്ചിലിൽ കാട്ടാനയുടെ ജഡം കണ്ടെത്തി.
സൗത്ത് കുമരംപേരൂർ ( കുമ്മണ്ണൂര് ) ഫോറസ്റ്റ് സ്റ്റേഷന്റെ പരിധിയിലെ തേക്ക് പ്ലന്റേഷനോട് ചേർന്ന നദീ തീരത്താണ് കൂട്ടത്തിലെ വലിയതെന്ന് കരുതുന്ന ആനയുടെ ജഡം ഇന്നലെ വൈകിട്ട് 6.30ന് കണ്ടെത്തിയത്. നദീതീരത്തെ ഇഞ്ചപ്പടർപ്പിൽ കുരുങ്ങിയ നിലയിലായിരുന്നു. ശനിയാഴ്ച്ച രാവിലെ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ ജീവനക്കാരാണ് നദിയിലൂടെ കാട്ടാനകളുടെ ജഡം ഒഴുകി വരുന്നത് കല്ലേലി ചെക്ക് പോസ്റ്റിലെ വനപാലകരെ അറിയിച്ചത്. ജഡങ്ങൾ ഒഴുകി കോന്നി പാലം കടന്നിട്ടില്ലെന് തെളിഞ്ഞതോടെ വനപാലകർ ആറിന്റെ ഇരുകരകളിലും നടത്തിയ തെരച്ചിലിലാണ് കണ്ടെത്തിയത്. മണ്ണിൽ തലകുത്തിയ നിലയിൽ കാണപ്പെട്ട കാട്ടാനയുടെ ജഡം ഒഴുകിപോകാതിരിക്കാൻ കെട്ടിയിട്ടിരിക്കുകയാണ്. ഇന്നു ഫോറസറ്റ് വെറ്റിനറി സർജൻ പോസ്റ്റുമോർട്ടം നടത്തും. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി അച്ചൻകോവിൽ വനമേഖലകളിൽ കാട്ടാനശല്യം രൂക്ഷമായിരുന്നു. പരിശോധനയിൽ കുമ്മണ്ണൂര് ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ സനോജ്, കരുപ്പാൻതോട് സ്റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ സതീഷ്കുമാർ, വനപാലകരായ ശിവകുമാർ, സൗമേന്ദ്രകുമർ, കബീർ എന്നിവർ നേതൃത്വം നൽകി.
ഒരു പകൽ മുഴുവൻ നീണ്ട തെരച്ചിൽ
ഇന്നലെ രാവിലെ കല്ലേലി ഭാഗത്തും അരുവാപ്പുലം ഞാനവനാൽ ഭാഗത്തും ആനകളുടെ ജഡങ്ങൾ കണ്ടതായുള്ള ചിത്രങ്ങളും വീഡിയോയും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതേ തുടർന്ന് അന്വേഷണവും ആരംഭിച്ചു. കനത്ത മഴയെ തുടർന്ന് അച്ചൻകോവിൽ വനമേഖലയിൽ നദി മുറിച്ചു കടക്കുന്നതിനിടെ കാട്ടാനകൾ ഒഴുക്കിൽ പെട്ടതാവാമെന്നാണ് കരുതുന്നത്. അച്ചൻകോവിലിലും കാട്ടാനകളുടെ ജഡം നദിയിലൂടെ ഒഴുകുന്നത് കണ്ടവരുമുണ്ട്. വിവരം അറിഞ്ഞെത്തിയ വനപാലകരും മാദ്ധ്യമ പ്രവർത്തകരും നാട്ടുകാരും മണിക്കൂറുകളോളം നദീത്തീരത്തു കാത്തുനിന്നെങ്കിലും കാട്ടാനകളുടെ ജഡം കാണാനാകാതെ മടങ്ങുകയായിരുന്നു. ഐരവൺ, കോന്നി, ചിറ്റൂർമുക്ക്, കിഴവള്ളൂർ, വെട്ടൂർ, കുമ്പഴ, പ്രമാടം, വള്ളിക്കോട് തുടങ്ങിയ പ്രദേശങ്ങളിലും നദീതീരത്ത് നിരവധി പേർ കാത്തുനിന്നു. വനപാലകരും നദിയുടെ പല ഭാഗങ്ങളിലായി തെരച്ചിൽ നടത്തി.
എന്താണ് സംഭവിച്ചതെന്ന് വനംവകുപ്പിന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. കനത്ത മഴയിൽ നദിയിലെ ജലനിരപ്പുയർന്ന് ഒഴുക്ക് വർദ്ധിച്ചിട്ടുണ്ട്.
കെ.എൻ. ശ്യാം മോഹൻലാൽ,
കോന്നി ഡി.എഫ്.ഓ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |