പത്തനംതിട്ട : കൊവിഡ് പ്രതിരോധത്തിന് കേന്ദ്ര സർക്കാർ അനുവദിച്ച ഒാക്സിജൻ പ്ളാന്റുകളിൽ സംസ്ഥാനത്തെ ഏറ്റവും വലുത് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ സ്ഥാപിക്കും. ഇതിനുള്ള ആദ്യ മൂന്ന് ടാങ്കുകൾ ഇന്നലെയെത്തി. ആശുപത്രിയിൽ കാത്ത് ലാബ് കെട്ടിടത്തിന് സമീപത്ത് പ്ളാന്റ് സ്ഥാപിക്കുന്നതിന് അടിത്തറ ഒരുക്കി. ഒരാഴ്ചക്കുള്ളിൽ നിർമാണം പൂർത്തിയാക്കും. കർണാടകയിൽ നിന്നുള്ള സാങ്കേതിക വിദഗ്ദ്ധർ എത്തിയിട്ടുണ്ട്. ഒരു മാസത്തിനുള്ളിൽ പ്ളാന്റ് പ്രവർത്തിപ്പിക്കാൻ കഴിയും.
ചെന്നൈ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡാണ് (സി.പി.സി.എൽ) പ്ളാന്റ് സ്പോൺസർ ചെയ്തിരിക്കുന്നത്. ഒരു മിനിട്ടിൽ 500ലിറ്റർ ഒാക്സിജൻ ഉദ്പാദിപ്പിക്കാൻ കഴിയുന്ന ടാങ്കുകളും കംപ്രഷർ യൂണിറ്റും അനുബന്ധ ഉപകരണങ്ങളുമാണ് ഇന്നലെ എത്തിയത്. അഞ്ഞൂറ് ലിറ്റർ ടാങ്കിന് നാലര ടൺ ഭാരം വരും. ക്രെയിൻ ഉപയോഗിച്ചാണ് ലോറിയിൽ നിന്നിറക്കിയത്. മിനിട്ടിൽ 1000ലിറ്റർ ഒാക്സിജൻ ഉദ്പാദിപ്പിക്കാൻ കഴിയുന്ന രണ്ടാമത്തെ ടാങ്ക് അടുത്തയാഴ്ചയെത്തും. പ്ളാന്റ് നിർമാണത്തിന് ആകെ മൂന്ന് കോടിയോളം രൂപ ചെലവ് വരും.
കേന്ദ്ര സർക്കാർ സംസ്ഥാനത്തിന് അനുവദിച്ച ഒാക്സിജൻ പ്ളാന്റുകളിൽ ആദ്യത്തേത് എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവർത്തനം തുടങ്ങി.
ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ഇടപെടലിനെ തുടർന്നാണ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്ളാന്റ് നിർമിക്കാൻ നടപടികളായത്. സി.പി.സി.എല്ലിന്റെ സംസ്ഥാനത്തെ ആദ്യ പ്ലാന്റാണ് പത്തനംതിട്ടയിലേത്. രണ്ടാമത്തേത് ആലുവയിൽ സ്ഥാപിക്കും.
പ്രവർത്തനം
അന്തരീക്ഷത്തിൽ നിന്ന് വായു വലിച്ചെടുത്ത് കംപ്രഷൻ നടത്തി സാങ്കേതിക വിദ്യയിലൂടെ ഒാക്സിജൻ സാന്ദ്രത 95 ശതമാനത്തിന് മുകളിലാക്കും. ഇത് പൈപ്പ് ലൈൻ വഴി ആശുപത്രിയിലെ ഒാക്സിജൻ കിടക്കകളിലെത്തിക്കും.
ഒാപ്പറേഷൻ തീയറ്റർ, കൊവിഡ് എെ.സി.യു എന്നിവിടങ്ങളിലേക്ക് ശുദ്ധമായ ഒാക്സിജൻ ആവശ്യത്തിന് ലഭിക്കും.
സിലിണ്ടർ വേണ്ട, തീരുമെന്ന് ഭയക്കേണ്ട
നിലവിൽ സിലിണ്ടറുകളിൽ നിറച്ച ഒാക്സിജനാണ് ആശുപത്രിയിൽ ഉപയോഗിക്കുന്നത്. ഒരു സിലിണ്ടർ 15 മിനിട്ട് ഉപയോഗിക്കുമ്പോൾ ഒാക്സിജൻ തീരും. കഴിഞ്ഞ ഏപ്രിൽ, മേയ്, ജൂൺ മാസങ്ങളിലായി ജനറൽ ആശുപത്രിയിലെ ഒാക്സിജൻ ചെലവ് ഒരു കോടി രൂപയായിരുന്നു. ദേശീയ ആരോഗ്യ മിഷന്റെ ഫണ്ടാണ് വിനിയോഗിച്ചത്. ഒാക്സിജൻ പ്ളാന്റ് പ്രവർത്തനം തുടങ്ങിയാൽ ദീർഘകാല ആവശ്യങ്ങൾക്ക് ഉപകരിക്കും.
ചെലവ് : 3 കോടി രൂപ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |