തിരുവല്ല: കാലാവസ്ഥാ വ്യതിയാനങ്ങൾ തത്സമയം അറിയാനായി ഓട്ടോമാറ്റിക് കാലാവസ്ഥാ നിരീക്ഷണകേന്ദ്രങ്ങൾ തിരുവല്ലയിലും പെരുന്തേനരുവിയിലും സജ്ജമായി. തിരുവല്ലയിൽ റവന്യു ടവറിന് മുന്നിൽ പൊതുമരാമത്ത് ഓഫിസിന് സമീപത്താണ് യന്ത്രസാമഗ്രികൾ ഘടിപ്പിച്ചിട്ടുള്ളത്. ഇവിടെ 10 മീറ്റർ ഉയരത്തിൽ ടവർ സ്ഥാപിച്ച് സെൻസറുകളും ഒരുക്കിയിട്ടുണ്ട്. നിലവിൽ മഴയുടെ അളവ് പരിശോധിക്കുന്ന മഴമാപിനിയും ഇവിടെയുണ്ട്. മഴ അളവ് രാവിലെ 8.30നും ജലനിരപ്പ് ,ദിവസം 3 പ്രാവശ്യവുമാണ് എടുക്കാറുള്ളത്. ജലസേചന വകുപ്പിന്റെ കീഴിലുള്ള ഹൈഡ്രോളജി വകുപ്പിനാണ് നിർമ്മാണ, പരിപാലന ചുമതല. ഹൈഡ്രോളജിയുടെ ചെങ്ങന്നൂർ ഓഫീസ് കേന്ദ്രീകരിച്ചാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവർത്തനം നിയന്ത്രിക്കുന്നത്. കോഴഞ്ചേരി കുരുടാമണ്ണിൽ നിലവിൽ ഒരു സ്റ്റേഷൻ പ്രവർത്തിക്കുന്നുണ്ട്.
പ്രളയസാദ്ധ്യതാ മുന്നൊരുക്കങ്ങളുടെ ഭാഗമായി മണിമലയാറ്റിലെ ജലനിരപ്പും ഒഴുക്കിന്റെ വേഗതയും അറിയാനായി മീറ്ററുകളും സ്ഥാപിച്ചു. മണിമല, മുണ്ടക്കയം, മനയ്ക്കച്ചിറ, നീരേറ്റുപുറം, കിടങ്ങറ, കാവാലം എന്നിവിടങ്ങളിലാണ് മീറ്ററുകൾ . നദിയിലെ ജലനിരപ്പും ഒഴുക്കിന്റെ വേഗവും അറിയുന്നതിന് മണിയാർ ഡാം, പമ്പാനദിയിൽ ബംഗ്ലാംകടവ്, അച്ചൻകോവിലാറ്റിൽ കോന്നി എന്നിവിടങ്ങളിൽ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇവിടെ നിന്നുള്ള വിവരങ്ങൾ എല്ലാ സമയത്തും തിരുവനന്തപുരത്തും തൃശൂരിലുമുള്ള കേന്ദ്രങ്ങളിൽ അറിയാൻ സാധിക്കും. വകുപ്പിന്റെയും ജില്ലാ കളക്ടറുടെയും വെബ്സൈറ്റിലും കാലാവസ്ഥാ വിവരങ്ങൾ അറിയാൻ സാധിക്കും. തിരുവല്ലയിൽ കാലാവസ്ഥാ സ്റ്റേഷൻ സ്ഥാപിക്കുമെന്ന് മാത്യു ടി.തോമസ് എം.എൽ.എയ്ക്ക് നിയമസഭയിൽ കഴിഞ്ഞ മന്ത്രിസഭയിലെ ജലവിഭവമന്ത്രി കെ.കൃഷ്ണൻകുട്ടി ഉറപ്പുനൽകിയിരുന്നു..
ഓട്ടോമാറ്റിക് സംവിധാനത്തിലൂടെ ഏതു സമയത്തുമുള്ള മഴയുടെ അളവ്, കാറ്റിന്റെ ഗതി, ജലനിരപ്പ്, അന്തരീക്ഷ താപനില, സൂര്യപ്രകാശത്തിന്റെ തീവ്രത, ആർദ്രത, ബാഷ്പീകരണം എന്നിവ അപ്പപ്പോൾ അറിയാം. ഐ.ഡി.ആർ.ബിയുടെ വെബ്‌സൈറ്റിൽ നിന്ന് ഇതുസംബന്ധിച്ച വിവരങ്ങൾ ലഭ്യമാണ്. പുതിയ ഓട്ടോമാറ്റിക് സംവിധാനത്തിലൂടെ തിരുവല്ലയിൽ 14ന് രേഖപ്പെടുത്തിയത് 15.8 മില്ലിമീറ്റർ മഴയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |