കടമ്പനാട് : 21 വർഷം മുൻപ് രാജ്യത്തിന് വേണ്ടി രക്തസാക്ഷിത്വം വരിച്ച ജവാന് സ്മാരകം ഒരുക്കി പുതുതലമുറയുടെ സ്മരണാഞ്‌ജലി. തെങ്ങമം കാവിന്റെ വടക്കതിൽ സഹദേവൻ, 1999 ഫെബ്രുവരി 19ന് ജമ്മുകാശ്മീരിലെ ഖേർബാഗ് മൊഹള്ളയിൽ തീവ്രവാദികളുമായി 14 മണിക്കൂർ നീണ്ട പോരാട്ടത്തിനൊടുവിൽ വീരമൃത്യു വരിക്കുകയായിരുന്നു. മരണാനന്തര ബഹുമതിയായി രാഷ്ട്രപതിയുടെ പൊലീസ് മെഡൽ സഹദേവന് ലഭിച്ചത് ഭാര്യ ഗിരിജ ഏറ്റുവാങ്ങി.എന്നാൽ സ്മരണ നിലനിറുത്താൻ യാതൊന്നും നിലവിലില്ലാത്ത സാഹചര്യത്തിലാണ് സഹദേവൻ മരിക്കുമ്പോൾ മൂന്ന് വയസ്സ് മാത്രമുണ്ടായിരുന്ന മകൻ അഭിദേവും കൂട്ടുകാരും ചേർന്ന് സ്മാരകം നിർമ്മിക്കാൻ തീരുമാനിച്ചത്. ഇവർ ചേർന്ന് രൂപീകരിച്ച ചങ്ങാതിക്കൂട്ടം വെൽഫയർ അസോസിയേഷന്റെ നേതൃത്വത്തിലാണ് സ്മാരക നിർമ്മാണം . സ്മാരകത്തിന് സഹദേവന്റെ ഭാര്യ ഗിരിജ വസ്തു വിട്ടുനൽകി. മന്ദിരത്തിന്റെ ശിലാസ്ഥാപനവും ഇവർ നിർവ്വഹിച്ചു. ബിപിൻരാജ് അദ്ധ്യക്ഷത വഹിച്ചു. അനുരൂപ് തെങ്ങമം, അനി തെങ്ങമം, ജയപ്രകാശ് തെങ്ങമം, കണ്ണൻ ഇടയ്ക്കാട്, ശരത്ത് എസ്. പിള്ള, കിരൺ ,വരുൺ, അനന്ദു, അജിൽ, രഞ്ചിത്ത്, എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |