കോഴഞ്ചേരി: കൊവിഡ് മൂന്നാം തരംഗവും ഭീതിയുയർത്തി നിൽക്കെ രോഗവ്യാപനത്തിനെതിരെ നിലകൊള്ളേണ്ട മുന്നണിപ്പോരാളികളായ ആരോഗ്യ പ്രവർത്തകരുടെ ഒഴിവ് നികത്താൻ നടപടിയില്ല. ആരോഗ്യ വകുപ്പിലെ സ്റ്റാഫ് നഴ്സ് ഗ്രേഡ്-2 നിയമനംകാത്ത് കേരളത്തിലുള്ളത് 9332 പേരാണ്. 2018 ജൂലായ് 16ന് നിലവിൽവന്ന റാങ്ക് ലിസ്റ്റിൽ നിന്ന് ഇതുവരെ നിയമനം ലഭിച്ചത് 1481 പേർക്ക് മാത്രം. പട്ടികയുടെ കാലാവധി അടുത്ത മാസം 3ന് അവസാനിക്കാനിരിക്കെ ജോലി സാദ്ധ്യത നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ് ഉദ്യോഗാർത്ഥികൾ. പത്തനംതിട്ടയിൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ 381 ആണെങ്കിലും 99 പേർക്ക് മാത്രമെ ഇതുവരെ നിയമനം ലഭിച്ചിട്ടുള്ളൂ. ഏറ്റവും കുറവ് നിയമനം നടന്നത് കാസർകോഡ് ജില്ലയിലാണ്.426 പേരിൽ 27 പേർക്ക് മാത്രമാണ് ജോലി ലഭിച്ചത്.ഏറ്റവും കൂടുതൽ പേർ (1538) പട്ടികയിലുള്ള തിരുവനന്തപുരം ജില്ലയിലും ആകെ നിയമിച്ചത് 160 പേരെ മാത്രം. ഇനിയും നിയമനം ലഭിക്കാത്ത ഉദ്യോഗാർത്ഥികളിൽ ഭൂരിഭാഗം പേർക്കും വീണ്ടും അപേക്ഷിക്കാനുള്ള പ്രായപരിധി കഴിയുന്നവരാണ്. കൊവിഡ് വ്യാപനത്തിന്റെ ഗൗരവം കണക്കിലെടുത്തെങ്കിലും നിയമനം വേഗത്തിൽ നടത്തണമെന്നാണ് ഉദ്യോഗാ ർത്ഥികളുടെ ആവശ്യം.
" ധാരാളം ലീവ് വേക്കൻസി ഉണ്ടായിട്ടുപോലും നിയമനകാര്യം സർക്കാർ ഗൗരവമായി എടുക്കുന്നില്ല. അതാതു സമയത്തെ ഒഴിവ് റിപ്പോർട്ടിംഗും വൈകുന്നു. റാങ്ക് പട്ടികയുടെ കാലാവധി നീട്ടി ഞങ്ങളുടെ ജോലി എന്ന സ്വപ്നം യാഥാർത്ഥ്യമാക്കണം"
(അഞ്ജു മുരളീധരൻ, കലഞ്ഞൂർ ,റാങ്ക് ഹോൾഡേഴ്സ് അംഗം)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |