മലയാലപ്പുഴ: ചരിത്രമുറങ്ങുന്ന അടുകഴി തേക്ക് പ്ളാന്റേഷൻ സ്വാഭാവിക വനമാക്കാൻ വനംവകുപ്പൊരുങ്ങുന്നു. സംസ്ഥാനത്തെ സ്വാഭാവിക വനത്തിന്റെ വിസ്‌തൃതി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണിത്. റാന്നി വനം ഡിവിഷനിലെ വടശേരിക്കര റേഞ്ചിൽപ്പെട്ട തേക്ക് പ്ലാന്റേഷനാണ് അടുകഴിയിലേത്. 1200 ഏക്കർ സ്ഥലമാണ് സ്വാഭാവിക വനമാക്കാൻ ഉദ്ദേശിക്കുന്നത്. പ്ലാന്റേഷനിലെ തേക്കുമരങ്ങൾ മുറിച്ചുമാറ്റിയ സ്ഥലത്താണ് വീണ്ടും തേക്ക് തൈകൾ നടാതെ സ്വാഭാവിക വനം വളർത്തിയെടുക്കാൻ വനംവകുപ്പ് ആലോചിക്കുന്നത്. ഇതോടൊപ്പം റാന്നി വനം ഡിവിഷനിലെ ളാഹയിലും മണിയാറിലും വനം വകുപ്പിന്റെ കൈവശമുള്ള സ്ഥലം സ്വാഭാവിക വനമാക്കി മാറ്റാൻ വനംവകുപ്പ് ആലോചിക്കുന്നുണ്ട്. ഇതിലൂടെ ജില്ലയിലെ വനഭൂമിയുടെ വിസ്‌തൃതി വർദ്ധിക്കും ജില്ലയുടെ പകുതിയിലേറെ പ്രദേശം വനമാണ്. ഇതുകൊണ്ടു തന്നെയാവാം ഏറ്റവും കൂടുതൽ ശുദ്ധവായു ലഭിക്കുന്ന സ്ഥലമായി ജില്ല മാറിയത്.
1950 കളിൽ തണ്ണിത്തോട്ടിൽ കുടിയേറ്റം തുടങ്ങുന്നതിനു മുമ്പ് കർഷകർ ആദ്യം എത്തിയത് അടുകഴിയിലായിരുന്നു. കാട്ടാന ശല്യം രൂക്ഷമായതിനാലാണ് പിന്നീട് തണ്ണിത്തോട്ടിലേക്കു മാറിയത്. തണ്ണിത്തോട്ടിലെ കുടിയേറ്റ കർഷകർ ആദ്യകാലത്ത് പനിബാധിച്ചവരെ ചുമന്നുകൊണ്ട് വരുമ്പോൾ ഇറക്കിവച്ചിരുന്ന കല്ല് പനിക്കല്ല് എന്ന പേരിൽ അടുകഴി വനത്തിലുണ്ട്. വനമേഖലയിലെ പേക്കാവും തേക്ക് പ്ളാന്റേഷന്റെ മദ്ധ്യത്തിലാണ്. തേക്ക് പ്ലാന്റഷൻ പലതവണ തീർത്തുവെട്ടിയിട്ടും പേക്കാവിനെ ബ്രിട്ടീഷുകാർ പോലും ഒഴിച്ചിടുകയായിരുന്നു.
ചരിത്രമുറങ്ങുന്ന പ്ളാന്റേഷൻ
രാജഭരണകാലത്ത് ടോങ്കിയ സമ്പ്രദായത്തിലൂടെ തേക്കുകൾ വച്ചുപിടിപ്പിച്ച പ്രദേശം കൂടിയാണ് അടുകഴി . അന്ന് തേക്ക് തൈകൾ വച്ചുപിടിപ്പിച്ചാൽ നാല് വർഷത്തേക്ക് ഇടവിളയായി നെല്ലും മുതിരയും കൃഷി ചെയ്യാനായി ക
ർഷകർക്കു നൽകും. ഇതിനെയാണ് ടോങ്കിയ കൃഷി രീതിയായി അറിയപ്പെട്ടിരുന്നത്. അക്കാലത്ത് അടുകഴി വനമേഖലയിൽ കാട്ടാനശല്യം രൂക്ഷമായിരുന്നു. കാട്ടാനകളുടെ മുന്നിലകപ്പെട്ട പലകർഷകരും അക്കാലത്തു മരിച്ചുപോയതായി രാജഭരണ കാലത്ത് മുഖ്യ വനപാലകനായിരുന്ന പി. രാമൻപിള്ള തന്റെ ഓർമ്മക്കുറിപ്പിൽ പറയുന്നുണ്ട്. കാട്ടാനയെ തുരത്താൻ തിരുവിതാംകൂർ റീജന്റ് സേതുലക്ഷ്മിഭായി തമ്പുരാട്ടിയുടെ ഭർത്താവ് രാമവർമ്മ കോയിത്തമ്പുരാൻ അടുകഴിയിലെത്തിയിട്ടുണ്ട്.
സ്വാഭാവിക വനമാക്കുന്നത് - 1200 ഏക്കർ
ളാഹയിലും മണിയാറിലുമുള്ള സ്ഥലങ്ങളും പരിഗണനയിൽ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |