കലഞ്ഞൂർ : കൊവിഡ് നിയന്ത്രണങ്ങളിൽപ്പെട്ട് സംസ്ഥാനത്തെ സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങൾ (പാരലൽ കോളേജുകൾ) പ്രതിസന്ധിയിലായി. സംസ്ഥാനത്തെ 500 ഓളം പാരലൽ കോളേജുകളിലായി 32000 അദ്ധ്യാപകർ ജോലിചെയ്യുന്നുണ്ട്. ഒന്നരലക്ഷം വിദ്യാർത്ഥികളാണ് സംസ്ഥാനത്തെ നാലു സർവകലാശാലകളിലായി സമാന്തര വിദ്യാഭ്യാസത്തിനായി പ്രവേശനം നേടിയിരുന്നത്. കൊവിഡിന്റെ വരവോടുകൂടി ഓൺലൈൻ വിദ്യാഭ്യാസത്തിലേക്ക് മാറിയതോടെ പാരലൽ കോളേജുകൾ പലതും നാശത്തിന്റെ വക്കിലായി. പലയിടത്തും ബഞ്ചുകളും ഡസ്‌ക്കുകളും ചിതലരിച്ചു നശിക്കുകയാണ്. അദ്ധ്യാപകർക്കുള്ള ശമ്പള കുടിശികയും കെട്ടിടവാടകയും എങ്ങനെ നല്കുമെന്നറിയാതെ നട്ടം തിരിയുകയാണ് മാനേജർമാരായ അദ്ധ്യാപകർ. ഓഫ് ലൈൻ ക്‌ളാസുകൾ എന്നു തുടങ്ങാൻ കഴിയുമെന്നറിയാത്തതും ആശങ്ക വർദ്ധിപ്പിക്കുന്നു. കൊവിഡ് പ്രതിസന്ധിയിൽ സാധാരണ കുടുംബങ്ങളുടെ വരുമാനം കുറഞ്ഞത് ഓൺലൈൻ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ ഫീസ് കൃത്യമായി ലഭിക്കുന്നതിനും തടസമാകുന്നു. സർക്കാരുകളിൽ നിന്ന് ഒരു സഹായവും സമാന്തര വിദ്യാഭ്യാസ മേഖലയ്ക്ക് ലഭിക്കുന്നില്ല. ഇനി സ്ഥാപനങ്ങൾ തുറന്നാൽതന്നെ കെട്ടിടങ്ങളുടെ അറ്റകുറ്റപണികൾ ചെയ്യാൻ കഴിയാത്ത അവസ്ഥയുമാണ്. സർവകലാശാലകളിൽ നേരിട്ടു രജിസ്റ്റർ ചെയ്തു പരീക്ഷയെഴുതാനുള്ള സാഹചര്യം വന്നതോടെ വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്കും വർദ്ധിച്ചു. ക്ഷേമനിധിയടക്കമുള്ള ആനുകൂല്യങ്ങളൊന്നും അദ്ധ്യാപകർക്ക് ലഭിക്കുന്നില്ല. എയ്ഡഡ് കോളേജുകളും സ്വാശ്രയ കോളേജുകളും വർദ്ധിച്ചതോടെ പാരലൽ കോളേജുകൾ അടച്ചുപൂട്ടലിന്റെ വക്കിലായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |