പന്തളം: സ്‌കൂൾ പാചകപ്പുരകളിൽ രണ്ടാംകൊല്ലവും അടുപ്പെരിയാതായതോടെ പ്രതിസന്ധിയിലാണ് പാചകത്തൊഴിലാളികൾ. ഈ വർഷമെങ്കിലും സ്‌കൂൾ തുറക്കുമെന്ന പ്രതീക്ഷയിലായിരുന്നു തൊഴിലാളികൾ. 2020 മാർച്ചിൽ ലോക്ക് ഡൗൺ തുടങ്ങുമ്പോൾ പാചകത്തൊഴിലാളികളുടെ ദിവസക്കൂലി 500 കുട്ടികൾ വരെയുള്ള സ്‌കൂളുകളിൽ 450 രൂപയും 500ന് മുകളിൽ കുട്ടികൾ ഉണ്ടെങ്കിൽ 550 രൂപയും എന്നതായിരുന്നു. കൂടുതൽ കുട്ടികൾ ഉള്ള സ്കൂളുകളിൽ രണ്ടു തൊഴിലാളികൾ വേണമെന്ന ശുപാർശ പലയിടത്തും നടപ്പായില്ല. സ്‌കൂളുകൾ അടഞ്ഞുകിടന്നതോടെ പട്ടിണിയിലായ പാചകത്തൊഴിലാളികൾക്ക് ജൂൺ മുതൽ മാർച്ച് വരെ പ്രതിമാസം 1600 രൂപ സർക്കാർ അനുവദിച്ചിരുന്നു. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ 2000 രൂപ വീതമുള്ള വേനലവധി വേതനം ഇക്കുറി ലഭിച്ചില്ല. അവധിക്കാലത്തിനു ശേഷം പ്രതിമാസം ലഭിച്ചിരുന്ന 1600 രൂപയും നിലച്ചു. തുച്ഛമായ തുകയിൽ പിടിച്ചു നിൽക്കുമ്പോഴും ജൂണിൽ സ്‌കൂൾ തുറക്കുമല്ലോ എന്നതായിരുന്നു പ്രതീക്ഷ. തൊഴിലാളികളിൽ 99 ശതമാനവും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്ത്രീകളാണ്. 30 വർഷത്തിലധികമായി ഇതേജോലിയിൽ തുടരുന്നവരുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |