കോന്നി : ജോയിന്റ് ആർ.ടി.ഒ കഴിഞ്ഞ ഏപ്രിൽ 30ന് പെൻഷനായി പോയതോടെ തുടങ്ങിയതാണ് കോന്നി ജോയിന്റ് ആർ.ടി ഓഫീസിലെ പ്രശ്നങ്ങൾ. തൃശൂർ സ്വദേശിയായ ജോയിന്റ് ആർ.ടി.ഒയെ നിയമിച്ചെങ്കിലും മൂന്ന് മാസത്തിനുള്ളിൽ നാല് ദിവസം മാത്രമാണ് ഈ ഓഫീസർ ഇവിടെ ഡ്യൂട്ടി ചെയ്തത്. ദൂര കൂടുതലും രോഗാവസ്ഥയും ചൂണ്ടിക്കാട്ടിയാണ് ഓഫീസറുടെ കൊവിഡ് സാഹചര്യത്തിലെ അവധി. പത്തനംതിട്ട ആർ.ടി.യ്ക്ക് അധികചുമതല നൽകിയിട്ടുണ്ടെങ്കിലും കാര്യക്ഷമമല്ല.
അപേക്ഷപ്പെട്ടിയും അകത്താക്കി
നാഥനില്ലാതായതോടെ ജീവനക്കാർ തോന്നുംപടിയാണ് ജോലിചെയ്യുന്നതെന്നും ആക്ഷേപം ശക്തമായിട്ടുണ്ട്. കൊവിഡ് വ്യാപനത്തെ തുടർന്ന് ആളുകളിൽ നിന്ന് വിവിധ ആവശ്യങ്ങൾക്കുള്ള അപേക്ഷകൾ നേരിട്ടു വാങ്ങുന്നത് നിറുത്തലാക്കിയിരുന്നു. പകരം ഓഫീസിന് പുറത്ത് പെട്ടി സ്ഥാപിച്ച് നിക്ഷേപിച്ചു വരികയായിരുന്നു. പെട്ടി ഓഫീസിനുള്ളിലാക്കണമെന്ന് ചില ജീവനക്കാർ നിർബന്ധം പിടിച്ചെങ്കിലും പഴയ ജോയിന്റ് ആർ.ടി.ഒ ഇതിനു വിസമ്മതിച്ചിരുന്നു. ഇപ്പോൾ സ്ഥിതി അനുകൂലമായപ്പോൾ ഒരാഴ്ച മുമ്പ് അപേക്ഷപ്പെട്ടി ഇവർ തന്നെ ഓഫീസിനുള്ളിലാക്കി. ഇതിന് പിന്നിൽ ചില ജീവനക്കാരുടെ താത്പര്യങ്ങൾ ഉള്ളതായും ആക്ഷേപമുണ്ട്.
ബിനാമി ഇടപാടുകളും
ജീവനക്കാർ തന്നെ ആർ.ടി ഓഫീസിലെ സേവനങ്ങൾ ലഭ്യമാക്കാൻ ബിനാമികളെ വച്ച് പുക പരിശോധനാ കേന്ദ്രവും ഏജൻസി പണിയും ചെയ്യിക്കുന്നതായും പരാതി ഉയർന്നിട്ടുണ്ട്. ഓഫീസിന് സമീപത്തായി ഒരു ഉദ്യോഗസ്ഥന്റെ ബന്ധുവിന് മാനദണ്ഡങ്ങൾ ലംഘിച്ച് പുക പരിശോധനാ കേന്ദ്രം നടത്താൻ അനുമതി നൽകിയിട്ടുണ്ട്.
ഓഫീസിന്റെ പ്രവർത്തനം കാര്യക്ഷമമാക്കാൻ പുതിയ ജോയിന്റ് ആർ.ടി.ഒയെ നിയമിക്കണമെന്നും ജീവനക്കാരുടെ തന്നിഷ്ട ഭരണം അവസാനിപ്പിക്കണമെന്നുമുള്ള ആവശ്യം ശക്തമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |