റാന്നി : ഒറിജിനലിനെ വെല്ലുന്ന തരത്തിൽ ബസുകളുടെയും ലോറികളുടെയും പൊലീസ് ജീപ്പിന്റെയുമൊക്കെ മാതൃകകൾ (മിനിയേച്ചർ) നിർമിച്ച് സജീവമാകുകയാണ് റാന്നി മഠത്തുംപടിയിലെ വിശാഖം വീട്ടിൽ സന്ദീപ് കുമാർ.
ഫോറക്സ് ഷീറ്റ് ഉപയോഗിച്ചാണ് നിർമ്മിതികളൊക്കെയും. 3 എം എം ഷീറ്റാണ് കൂടുതലും ഉപയോഗിക്കുന്നത്. ആദ്യം കാർഡ് ബോർഡിൽ ബസ് നിർമിച്ച് പരീക്ഷിച്ചു. പിന്നീടാണ് നെയിം ബോർഡുകൾ നിർമിക്കുന്ന ഫോറക്സ് ഷീറ്റ് ഉപയോഗിച്ചുള്ള സൃഷ്ടികളിലേക്ക് തിരിഞ്ഞത്.
ബസിനുള്ളിലെ സീറ്റുകൾ, ചവിട്ടുപടി ഉൾപ്പെടെയാണ് തയാറാക്കുന്നത്. ഡോറുകൾ തുറക്കാവുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഒരു വാഹനം തയാറാക്കാൻ സാധാരണ ഗതിയിൽ 15 ദിവസം വേണ്ടിവരും. ബസിലെ സീറ്റുകൾ നിർമിച്ച് ഉറപ്പിക്കാൻ മാത്രം മൂന്നു ദിവസത്തോളം വേണ്ടിവരും. ഒറിജിനൽ വാഹനത്തിന്റെ അളവ് സ്കെയിൽ അളവിലേക്ക് മാറ്റിയാണ് മിനിയേച്ചർ നിർമിക്കുന്നത്. അതിനു ശേഷം പെയിന്റ് ചെയ്യും. ആവശ്യമനുസരിച്ച് വാഹനത്തിനുള്ളിൽ ലൈറ്റ് ക്രമീകരണവും ചക്രങ്ങൾ തിരിക്കാവുന്ന സംവിധാനവും ഒരുക്കും.
നിർമിച്ച ബസിന്റെ ചിത്രം സന്ദീപ് കുമാർ സമൂഹ മാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെ വൈറലായി. പൊലീസ് വാഹനങ്ങളുടെ നിർമ്മിതി കണ്ട് നിരവധി പൊലീസുകാർ അഭിനന്ദിച്ചിട്ടുണ്ട്. റാന്നിയിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകളുടെയും കെ.എസ്.ആർ.ടി.സി ഓർഡിനറി, സൂപ്പർ ഫാസ്റ്റ് ബസ്സുകളുടെയും മാതൃക നിർമ്മിതികളിൽ ശ്രദ്ധേയമാണ്.
ലോക്ക് ഡോൺ മൂലം ജോലിയില്ലാതെ വീട്ടിൽ ഇരിക്കേണ്ടിവന്നപ്പോൾ കുട്ടികളുടെ നിർബന്ധപ്രകാരം വാഹനങ്ങളുടെ മാതൃക ഒരുക്കുകയായിരുന്നു. പരേതനായ വിജയദാസ് നായരുടെയും രാജമ്മയുടെയും മകനാണ്. ഭാര്യയും രണ്ടുമക്കളും ഭാര്യാ മാതാവും അടങ്ങുന്നതാണ് കുടുംബം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |