കോന്നി : റീജിയണൽ സർവ്വീസ് സഹകരണ ബാങ്കിലെ അഞ്ച് കോടിയോളം രൂപയുടെ ക്രമക്കേടുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഭരണസമിതി മുഖ്യമന്ത്രിക്ക് പരാതി നൽകി. മുൻ ഭരണസമിതിയുടെ കാലത്ത് നടന്ന തട്ടിപ്പായതിനാൽ അന്നത്തെ പ്രസിഡന്റ് ഉൾപ്പടെയുള്ളവർക്കെതിരെയാണ് പരാതി.
2017 ഫെബ്രുവരിയിലാണ് ബാങ്കിലെ ക്യാഷർ സാമ്പത്തിക ക്രമക്കേട് കണ്ടെത്തി പ്രസിഡന്റിനും ഭരണസമിതിക്കും പരാതി നൽകിയത്. വായ്പ, ചിട്ടി ഇനങ്ങളിൽ വൻ ക്രമക്കേട് നടത്തി കോടിക്കണക്കിന് രൂപ തട്ടിയെടുത്തതായും സെക്രട്ടറി, ക്ളാർക്ക്, അറ്റൻഡർ എന്നിവർ പലരുടെയും പേരിൽ തുക കൈക്കലാക്കിയെന്നുമാണ് പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ സഹകരണ വകുപ്പ് അന്വേഷണവും ഭരണസമിതിയുടെ ആഭ്യന്തര അന്വേഷണവും പൂർത്തീകരിച്ചിരുന്നു. മുൻ സെക്രട്ടറി എസ്.ഷൈലജ, ക്ളാർക്ക് ജൂലി ആർ.നായർ, അറ്റൻഡർ മോഹനൻ നായർ എന്നിവർ കുറ്റക്കാരെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ സെക്രട്ടറിയെയും ക്ളാർക്കിനെയും ബാങ്കിൽ നിന്ന് പുറത്താക്കി. അറ്റൻഡർ സസ്പെൻഷനിലാണ്. ഇതിനിടെ ഒരു കോടി രൂപ ഇവർ തിരിച്ചടച്ചിട്ടുണ്ട്.
സി.പി.എം നേതൃത്വം നൽകുന്ന ബാങ്ക് ഭരണസമിതിയിൽ നടന്ന ക്രമക്കേടായതിനാൽ അന്നത്തെ ഏരിയാ കമ്മിറ്റി അംഗം കൂടിയായിരുന്ന പ്രസിഡന്റ് വി.ബി. ശ്രീനിവാസനെ ബാങ്കിൽ നിന്നും തുടർന്ന് പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു. തുടർന്ന് ജോയിന്റ് രജിസ്ട്രാറുടെ നിർദ്ദേശപ്രകാരം ഭരണസമിതി പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണം തുടങ്ങിയെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഈ സമയം കൊവിഡ് പ്രതിസന്ധിയും ഉടലെടുത്തതോടെ അന്വേഷണം മന്ദഗതിയിലായി. ഇതിനിടെ മുൻ ബാങ്ക് പ്രസിഡന്റ് ഹൈക്കോടതിയിൽ നിന്ന് ജാമ്യം എടുത്തു. നടപടിയൊന്നും ഇല്ലാതെ പൊലീസ് അന്വേഷണം ഇഴയുന്ന സാഹചര്യത്തിലാണ് ഭരണസമിതി മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.
പ്രതികളെ അറസ്റ്റു ചെയ്ത് നിയമനടപടികൾ സ്വീകരിച്ചാൽ മാത്രമേ ബാങ്കിന് നഷ്ടമായ കോടികൾ തിരികെ ലഭിക്കൂ. കോന്നി സി.ഐ ആയിരുന്ന അർഷദിനായിരുന്നു അന്വേഷണച്ചുമതല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |