പത്തനംതിട്ട : ജില്ലയിൽ സമ്പൂർണ വാക്‌സിനേഷൻ കൈവരിക്കുന്നതിന് എല്ലാവരും പരിശ്രമിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. ജില്ലാ വികസന സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. തദ്ദേശ സ്ഥാപനങ്ങൾ ഇതിനായി മത്സരബുദ്ധിയോടെ പ്രവർത്തിക്കണം. ഓണക്കാലം വരുന്ന പശ്ചാത്തലത്തിൽ എല്ലാ തദ്ദേശ സ്ഥാപനങ്ങളും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വളരെ ശ്രദ്ധ പുലർത്തണം. വാക്‌സനേഷൻ സെന്ററിൽ തിരക്ക് ഉണ്ടാകുന്നത് ഒഴിവാക്കണം. വാക്‌സിൻ വിതരണവുമായി ബന്ധപ്പെട്ട് ജില്ലാതലത്തിലെ കാര്യങ്ങൾ കളക്ടറുടെ ടാസ്‌ക്‌ഫോഴ്‌സിന് തീരുമാനിക്കാം.
മേയ്, ജൂൺ മാസങ്ങളിൽ വാക്‌സിൻ എടുത്ത പ്രവാസികൾക്ക് ലഭിച്ച സർട്ടിഫിക്കേഷൻ സംസ്ഥാനത്തിന്റെതു മാത്രമായതു കൊണ്ട് മടങ്ങി പോകാൻ കഴിയുന്നില്ലെന്ന പ്രശ്‌നം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും പരിഹാരം കാണുന്നതിന് ശ്രമിച്ചു വരുകയാണെന്നും മന്ത്രി പറഞ്ഞു. എം.എൽ.എമാരായ പ്രമോദ് നാരായണനും മാത്യു ടി തോമസുമാണ് വിഷയം അവതരിപ്പിച്ചത്. വാക്‌സിനേഷനുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നതിന് ജില്ലാ മെഡിക്കൽ ഓഫീസിൽ രണ്ടു പേരെ നിയോഗിച്ചിട്ടുണ്ടെന്ന് ഡി.എം.ഒ പറഞ്ഞു.
സംസ്ഥാനത്ത് വാക്‌സിനേഷന് 9.50 ലക്ഷം ഡോസ് ലഭിച്ചതിൽ അഞ്ചുലക്ഷത്തിൽ അധികം ഡോസ് വിതരണം ചെയ്തു. ബാക്കി അടുത്ത ദിവസം വിതരണം ചെയ്യും. കൂടുതൽ വാക്‌സിൻ ലഭ്യമാക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വാക്‌സിനേഷൻ നടത്തുമ്പോൾ അതിഥി തൊഴിലാളികളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ നൽകണം. അതിഥി തൊഴിലാളികൾക്ക് നൽകുന്നതിന് പ്രത്യേകമായി വാക്‌സിൻ നൽകണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടും. ഇതു ലഭിച്ചാൽ പ്രത്യേക ഡ്രൈവ് നടത്തി അതിഥി തൊഴിലാളികൾക്ക് വാക്‌സിൻ വിതരണം ചെയ്യും. ബ്ലോക്ക്, നഗരസഭ തലങ്ങളിലേക്ക് വാക്‌സിൻ ഡോസ് വിതരണത്തിനായി നൽകുമ്പോൾ ജനസംഖ്യകൂടി പരിഗണിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |