പത്തനംതിട്ട: ജില്ലയിൽ കൊവിഡ് വ്യാപനം വീടുകളിലാണെന്നും ഇത് തടയാൻ ഫലപ്രദമായ നടപടി വേണമെന്നും കേന്ദ്രസംഘം. വാക്സിനേഷൻ പ്രവർത്തനങ്ങളിൽ സംഘം തൃപ്തി അറിയിച്ചു.
സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താനെത്തിയ സംഘമാണ് ജില്ലയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തിയത്. കൊവിഡ് വ്യാപനത്തിൽ കൂടുതലും വീടുകളിൽ നിന്നുള്ള രോഗബാധയാണ്. ഇവ തടയണമെങ്കിൽ വീട്ടിലുള്ള ഏതെങ്കിലും ഒരംഗം പ്രൈമറി കോണ്ടാക്ട് ആയാൽ ഉടൻ റൂം ക്വാറന്റൈനിൽ പോവുകയും പരിശോധന നടത്തുകയും ചെയ്യണം. വീട്ടിൽ ആരെങ്കിലും പോസിറ്റീവ് ആയാൽ വീട്ടിലെ എല്ലാവരും കർശനമായി ക്വാറന്റൈനിൽ പ്രവേശിക്കണം. ക്വാറന്റൈൻ കാലാവധി തീരും വരെ പുറത്തിറങ്ങാൻ പാടില്ല. ആർ.ടി.പി.സി.ആർ ടെസ്റ്റ് ചെയ്യുന്നവർ റിസൾട്ട് വരും വരെ പുറത്തിറങ്ങാൻ പാടില്ലെന്നും കേന്ദ്ര സംഘം പറഞ്ഞു. രോഗവ്യാപനം ഉയർന്ന നിലയിലേക്ക് പോകാതിരിക്കുന്നതിന് ജനങ്ങൾ എസ്.എം.എസ് (സോപ്പ് അല്ലെങ്കിൽ സാനിറ്റൈസർ ഉപയോഗിക്കുക, മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക) നിർദേശം ജീവിത ശൈലിയുടെ ഭാഗമാക്കണമെന്നും കേന്ദ്ര സംഘം നിർദേശിച്ചു.
നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ (എൻ.സി.ഡി.സി) ഡയറക്ടർ ഡോ.സുഗീത് സിംഗിന്റെ നേതൃത്വത്തിലുള്ള അഞ്ച് അംഗ സംഘമാണ് ജില്ലയിലെത്തിയത്.
പത്തനംതിട്ട ജിയോ സി.എഫ്.എൽ.ടി.സിയിലും സംഘം സന്ദർശനം നടത്തി. എൻ.സി.ഡി.സി ഡെപ്യൂട്ടി ഡയറക്ടർ ഡോ. പ്രണയ് വർമ്മ, അഡ്വൈസർ ഡോ. എസ്.കെ. ജയിൻ, പബ്ലിക് ഹെൽത്ത് സ്‌പെഷ്യലിസ്റ്റ് ഡോ. രുചി ജയിൻ, ഡി.എച്ച്.സി അസിസ്റ്റന്റ് ഡയറക്ടർ ഡോ. ബിനോയ്.എസ്.ബാബു എന്നിവരാണ് കേന്ദ്ര സംഘത്തിലുണ്ടായിരുന്നത്.
ജില്ലാ കളക്ടർ ഡോ.ദിവ്യ എസ്. അയ്യരുമായി കേന്ദ്ര സംഘം കളക്ടറേറ്റിലെത്തി കൂടിക്കാഴ്ച നടത്തി. ജില്ലയിൽ ഇതുവരെ നടന്ന പ്രവർത്തനങ്ങൾ ജില്ലാ കളക്ടർ വിശദീകരിച്ചു. ഡി.എം.ഒ ഡോ. എ.എൽ. ഷീജ, ഡെപ്യൂട്ടി ഡി.എം.ഒ സി.എസ്.നന്ദിനി, ആരോഗ്യ വകുപ്പ് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
കേന്ദ്രസംഘം വിലയിരുത്തിയ കാര്യങ്ങൾ
കൊവിഡ് നിയന്ത്രണ നടപടികൾ, സജ്ജീകരണങ്ങൾ, ആശുപത്രികളുടെ പ്രവർത്തനം, പരിശോധനാ രീതി, വാക്‌സിനേഷൻ, കോണ്ടാക്ട് ട്രെയ്‌സിംഗ് എന്നിവ.
ജില്ലയിൽ
ആദ്യ ഡോസ് സ്വീകരിച്ചവർ : 86.3%
രണ്ടാംഡോസ് സ്വീകരിച്ചവർ : 51%
45ന് മുകളിൽ പ്രായമുള്ള 99 % പേർ ആദ്യ ഡോസ് സ്വീകരിച്ചു
രണ്ടാംഘട്ടം 76 %
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |