അടൂർ : കെ.എസ്.ആർ.ടി.സി അടൂർ ഡിപ്പോയിൽ നിന്നുള്ള ഏക അന്തർസംസ്ഥാന സർവീസായ മണിപ്പാൽ - സൂപ്പർ ഡീലക്സ് സർവീസ് തുടങ്ങാനും നടപടിയില്ല. മാസങ്ങളായി ഡിപ്പോയിൽ കിടന്ന് തുരുമ്പെടുക്കുന്ന ബസ് ഇവിടെ നിന്ന് കൊണ്ടുപോകുന്നതിനുള്ള അണിയറ നീക്കങ്ങൾ നടക്കുന്നുമുണ്ട്. ഇതിനിടെ ഒാഗസ്റ്റിൽ സർവീസ് പുന:രാരംഭിക്കുമെന്ന് പറഞ്ഞുകേട്ടെങ്കിലും ഇനിയും ഉന്നതതലങ്ങളിൽ നിന്ന് പച്ചക്കൊടി ഉയർന്നിട്ടില്ല. ഒന്നാംഘട്ട ലോക്ക് ഡൗണിനെ തുടർന്ന് നിറുത്തിയ സർവീസ് പിന്നീട് പുനരാരംഭിച്ചെങ്കിലും കൊവിഡിന്റെ രണ്ടാംഘട്ടത്തെ തുടർന്ന് കഴിഞ്ഞ മാർച്ചിൽ വീണ്ടും മുടങ്ങുകയായിരുന്നു. കെ.എസ്.ആർ.ടി.സി നിലവിൽ അന്തർ സംസ്ഥാന സർവീസുകൾ പുനരാരംഭിച്ചിട്ടില്ലെങ്കിലും പല ഡിപ്പോകളിൽ നിന്നും സംസ്ഥാന അതിർത്തിവരെ യാത്ര സൗകര്യം ഒരുക്കുന്നുണ്ട്. എന്നാൽ അടൂരിൽ നിന്നു മാത്രം സർവീസ് ആരംഭിക്കുന്നതിൽ അധികൃതർക്ക് വിമുഖതയാണ്. കായംകുളം ഡിപ്പോയിലെ തെങ്കാശി സർവീസ് കേരള അതിർത്തിയായ കോട്ടവാസലിൽ പോയി മടങ്ങുകയാണ്. കർണ്ണടകത്തിലെ ഉടുപ്പിവരെ നിലവിൽ സർവീസ് നടത്തുന്നതിന് കടമ്പകൾ ഉണ്ടെങ്കിലും കേരള അതിർത്തിയായ കാസർകോഡ് വരെ സർവീസ് നടത്തി തിരികെ മടങ്ങാവുന്നതേയുള്ളൂ. സർവീസ് ആരംഭിക്കുന്നതിന് കെ.എസ്.ആർ.ടി.സി അനുമതി നൽകുന്നില്ലെന്നാണ് ഡിപ്പോ അധികൃതരുടെ വിശദീകരണം.
തുടക്കം മുതൽ സർവീസ് നഷ്ടത്തിന്റെ പേരുപറഞ്ഞ് നിറുത്തലാക്കുന്നതിനുള്ള നീക്കമായിരുന്നു നടന്നുവന്നത്. ഇതിന്റെ ഭാഗമായി ആഴ്ചയിൽ മൂന്ന് ദിവസമായി സർവീസ് വെട്ടിക്കുറയ്ക്കുകയും ചെയ്തു. സമയത്തിന്റെ ഷെഡ്യൂളും തീർത്തും ആശാസ്ത്രീയമാണ്. വൈകിട്ട് 4.20ന് പുറപ്പെടുന്ന സർവീസ് ഒരു മണിക്കൂർ കൊണ്ട് കോട്ടയത്തും അഞ്ചരമണിക്കൂർ കൊണ്ട് രാത്രി 10 മണിക്ക് കോഴിക്കോട് എത്തണം. തിരക്കേറെയുള്ള പാതയിലൂടെ ഒരുകാരണവശാലും ഇത്രയും ദൂരം ഒാടിയെത്തുക സാദ്ധ്യമല്ല.
മണിപ്പാൽ ബസ് കേരള അതിർത്തിയായ കാസർകോട് വരെ സർവീസ് നടത്തിയാൽ നിരവധി യാത്രക്കാർക്ക് വടക്കൻ ജില്ലകളിലേക്ക് രാത്രിയിൽ യാത്രചെയ്യാനാകും. മതിയായ ട്രെയിൻ സർവീസുകൾ ഇല്ലാത്ത സാഹചര്യത്തിൽ ഇത് വളരെ സഹായകമാകും.
അമൽ ചാർലി
അടൂർ കെ. എസ്. ആർ. ടി. സി
ആനവണ്ടി സ്നേഹി ബ്ളോഗ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |