കടമ്പനാട് : കൊവിഡ് വാക്സിൻ എടുക്കുന്നതിനുള്ള സ്പോട്ട് രജിസ്ട്രേഷൻ ഗുണത്തെക്കാളേറെ ദോഷമാകുകയാണ്. പലയിടത്തും പഞ്ചായത്ത് ഭരണസമിതികളുടെ താൽപര്യങ്ങളാണ് നടക്കുന്നതെന്നും ആക്ഷേപമുണ്ട്. ഇത് ബഹളത്തിനും സംഘർഷാവസ്ഥയ്ക്കും കാരണമാകുന്നു. കോവിൻ ആപ്പിൽ രജിസ്റ്റർ ചെയ്താണ് സാധാരണക്കാരിലേറെയും വാക്സിൻ എടുത്തത്. ആദ്യമൊക്കെ കുറ്റമറ്റ രീതിയിൽ ഇതു നടക്കുകയും ചെയ്തു. എന്നാൽ സ്പോട്ട് രജിസ്ട്രേഷൻ വന്നതോടെ ആകെ താളംതെറ്റി. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ നിശ്ചിത എണ്ണം വാക്സിൻ എത്തിയാൽ മെഡിക്കൽ ഓഫീസർ പഞ്ചായത്ത് അധികൃതരെ അറിയിച്ചാണ് വിതരണം നടത്തുന്നത്. വിതരണം എങ്ങനെ നടത്തണമെന്ന് പഞ്ചായത്ത് ഭരണസമിതി തീരുമാനിക്കും. വിവിധ വാർഡുകളിലേക്ക് തുല്യമായി വീതിച്ചാണ് വാക്സിൻ നൽകുന്നത്. ഭരണകക്ഷിയിലെ പഞ്ചായത്തംഗങ്ങൾ അവർക്ക് താത്പര്യമുള്ളവർക്ക് വാക്സിൻ നൽകുന്നതായാണ് ആക്ഷേപം. ഇൗ സാഹചര്യത്തിൽ കോവിൻ ആപ്പ് വഴി രജിസ്റ്റർ ചെയ്ത് എത്തുന്നവർ തഴയപ്പെടുന്നുമുണ്ട്. കടമ്പനാട്ട് പഞ്ചായത്തംഗങ്ങളുമായുണ്ടായ തർക്കം ഹെൽത്ത് ഇൻസ്പെക്ടറുടെ സസ്‌പെൻഷനിലാണ് കലാശിച്ചത്. ഇത് പിന്നീട് വലിയ സമരങ്ങൾക്കും വഴിതെളിച്ചു. പള്ളിക്കലിൽ പ്രതിപക്ഷ അംഗങ്ങൾ സംഘടിച്ചെത്തിയത് ഡോക്ടറുമായും പഞ്ചായത്ത് പ്രസിഡന്റമായും രൂക്ഷമായ വാക്കേറ്റത്തിനും കാരണമായി. സ്പോട്ട് രജിസ്ട്രേഷൻ സംബന്ധിച്ച് വ്യക്തമായ മാർഗരേഖകൾ സർക്കാർ പുറത്തിറക്കിയിട്ടില്ല. ഇത് രാഷ്ട്രീയ സ്വാധീനത്തിന് വഴിമാറുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |