മലയാലപ്പുഴ: മലയാലപ്പുഴയിൽ പൊലീസ് സ്റ്റേഷനായി നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ പണികൾ അവസാനഘട്ടത്തിൽ. റവന്യുവകുപ്പ് വിട്ടുകൊടുത്ത പതിനഞ്ച് സെന്റ് സ്ഥലത്താണ് കെട്ടിടം പണിയുന്നത്. പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, ടൂറിസ്റ്റ് അമിനിറ്റി സെന്റർ എന്നിവയുടെ സമീപത്താണ് പുതിയകെട്ടിടം. 97 ലക്ഷം രൂപയാണ് ചെലവിടുന്നത്. ഇരുനിലകെട്ടിടത്തിൽ എട്ടുമുറികളാണുള്ളത് വിശാലമായ നടുത്തളവും ഉണ്ട്. ടൈൽ പാകുന്ന ജോലികളും പ്ലമ്പിംഗ്, വയറിംഗ് പണികളും അവസാനഘട്ടത്തിലാണ്. പത്തനംതിട്ട, കോന്നി, റാന്നി പൊലീസ് സ്റ്റേഷനുകളിലെ പ്രദേശങ്ങൾ ഉൾപ്പെടുത്തിയാണ് മലയാലപ്പുഴ പൊലീസ് സ്റ്റേഷൻ സ്ഥാപിച്ചത്. മലയാലപ്പുഴ, കോന്നിത്താഴം, പത്തിരി, മേക്കൊഴൂർ, വടശേരിക്കര വില്ലേജിലെ തലച്ചിറ തുടങ്ങിയ പ്രദേശങ്ങൾ സ്റ്റേഷന്റെ പരിധിയിൽ വരും.
വാടകകെട്ടിടത്തിൽ
മലയാലപ്പുഴ താഴത്തെ വാടകകെട്ടിടത്തിലാണ് പൊലീസ് സ്റ്റേഷൻ ഇപ്പോൾ പ്രവർത്തിക്കുന്നത്. പാർക്ക് ചെയ്യാൻ ഇടമില്ലാത്തതിനാൽ മലയാലപ്പുഴ - മണ്ണാറക്കുളഞ്ഞി റോഡരികിലാണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. വിവിധ ആവശ്യങ്ങൾക്കു വരുന്നവർ റോഡിലാണ് നിൽക്കുന്നത്. പൊലീസുകാർക്ക് വിശ്രമിക്കാനുള്ള ഇടവുമില്ല.
പുതിയ സൗകര്യങ്ങൾ
ഇരുനില കെട്ടിടം, സ്റ്റേഷൻ ഓഫീസറുടെ മുറി,സബ് ഇൻസ്‌പെക്ടർമാർക്കുള്ള മുറികൾ, സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം ലോക്കപ്പ് മുറികൾ, പ്രത്യേകം വിശ്രമമുറികൾ, തൊണ്ടികളും റെക്കാർഡുകളും സൂക്ഷിക്കുന്ന മുറികൾ, ഓഫീസ് മുറി, സെർവർ റൂം, ടോയ്‍ലെറ്റുകൾ,ആയുധങ്ങൾ സൂക്ഷിക്കുന്ന മുറി എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.
ചെലവിടുന്നത് : 97 ലക്ഷം രൂപ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |