പത്തനംതിട്ട: കാട്ടുപന്നിയെ വെടിവയ്ക്കാൻ ലൈസൻസുള്ള തോക്ക് കൈവശമുള്ളവർക്ക് മുന്നോട്ടു വരാമെന്ന് വനംവകുപ്പ്. ഒരു പന്നിയെ വെടിവച്ചിട്ടാൽ ആയിരം രൂപ പ്രതിഫലം പ്രഖ്യാപിച്ചു. ജില്ലയിൽ തോക്ക് ലൈസൻസുള്ളവർ ധാരാളമുണ്ടെങ്കിലും പന്നിയ്ക്ക് നേരെ നിറയൊഴിക്കാൻ സന്നദ്ധരായി മുന്നോട്ടുവന്നവർ മൂന്നു പേർ മാത്രം.
സംസ്ഥാനത്ത് വന്യജീവി ആക്രമണം മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളിൽ പ്രധാന പങ്കുവഹിക്കുന്ന കാട്ടുപന്നികളെ നിബന്ധനകൾക്കു വിധേയമായി നിയമാനുസൃതം ഇല്ലായ്മ ചെയ്യുന്നതിന് വനംവകുപ്പ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. യൂണിഫോം സർവീസിൽപ്പെട്ട ഉദ്യോഗസ്ഥർക്കു പുറമെ, ഫോറസ്റ്റ് റെയിഞ്ച് പരിധിയിൽ തോക്ക് ഉപയോഗിക്കുവാൻ ലൈസൻസുളളവരും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവച്ചുകൊല്ലുവാൻ സന്നദ്ധരായവരുമായ വ്യക്തികളുടെ പാനൽ കോന്നി ഡിവിഷൻ ഒാഫീസ് തയ്യാറാക്കുന്നുണ്ട്.
കോന്നി, തണ്ണിത്തോട്, അരുവാപ്പുലം, കലഞ്ഞൂർ, പ്രമാടം, വളളിക്കോട്, മലയാലപ്പുഴ, മൈലപ്ര, എനാദിമംഗലം, കൊടുമൺ, ഏഴംകുളം, പളളിക്കൽ, ഏറത്ത് പഞ്ചായത്തുകൾ, പത്തനംതിട്ട, അടൂർ നഗരസഭകൾ എന്നീ പരിധിയിൽ വരുന്ന തോക്ക് ലൈസൻസുളളവരെയാണ് തിരഞ്ഞെടുക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ തലവനെ ബന്ധപ്പെടണം.
ഡി.എഫ്.ഒ കെ.എൻ.ശ്യാം മോഹൻലാൽ
വിവരങ്ങൾക്ക് : കോന്നി (ഫോൺ: 8547600610),
നടുവത്തുമൂഴി (ഫോൺ: 8547600555).
കൃത്യം നിർവഹിക്കുമ്പോൾ മനുഷ്യ ജീവനോ സ്വത്തിനോ സംഭവിക്കുന്ന അപായങ്ങൾക്കും നാശനഷ്ടങ്ങൾക്കും വെടിവയ്ക്കുന്നയാൾക്ക് മാത്രമാകും ഉത്തരവാദിത്വം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |