പത്തനംതിട്ട: മന്ത്രി വി.ശിവൻകുട്ടി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കെ. എസ്. യു ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ നടത്തിയ കളക്ടറേറ്റ് മാർച്ചിൽ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കളക്ടറേറ്റ് കവാടത്തിന് മുമ്പിൽ റോഡിൽ ബാരിക്കേഡ് വച്ച് മാർച്ച് തടഞ്ഞെങ്കിലും പ്രവർത്തകർ ബാരിക്കേഡ് തള്ളി മറിച്ചിടാൻ ശ്രമിച്ചതും മുകളിൽ കയറി നിന്നതും സംഘർഷത്തിന് ഇടയാക്കി. ഇതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. മൂന്നു തവണ ജലപീരങ്കി പ്രയോഗം നടത്തിയതോടെയാണ് പ്രവർത്തകർ പിന്തിരിഞ്ഞത്. ഇതിനിടയിൽ പൊലീസിന് നേരെ ചെരിപ്പേറും നടന്നു. പൊലീസും പ്രവർത്തകരുമായി ഉന്തും തള്ളും ഉണ്ടായി. ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ കൂടുതൽ പൊലീസിനെയും വിന്യസിച്ചിരുന്നു. രാവിലെ 11.30ന് അബാൻ ജംഗ്ഷനിൽ നിന്നാണ് മാർച്ച് ആരംഭിച്ചത്.
കെ.പി.സി.സി സെക്രട്ടറി അനീഷ് വരിക്കണ്ണാമല മാർച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അൻസർ മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അലൻ ജിയോ മൈക്കിൾ, റിജോ തോപ്പിൽ,നേജോ മെഴുവേലി, സുബ്ഹാൻ അബ്‌ദുൾ,ജോമി വർഗീസ്,അലക്‌സാണ്ടർ ചെറുകുന്നത്ത്,വിഷ്ണു ആർ. പിള്ള, ആൽവിൻ ഇരവിപേരൂർ, ജോൺ തണ്ണിത്തോട്, ഗീവർഗീസ് പന്തളം, ജെഫിൻ പെരുബെട്ടി, തഥാഗത് ബി.കെ, മുഹമ്മദ് റാഫി, അഖിൽ സന്തോഷ്, എച്ച് . അമാനുള്ള തുടങ്ങിയവർ സംസാരിച്ചു. മാർച്ചിൽ ചില പ്രവർത്തർക്ക് പരിക്കേറ്റതിൽ പ്രതിഷേധിച്ച് പിന്നീട് പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഗാന്ധി സ്‌ക്വയറിൽ തടഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |