പത്തനംതിട്ട: ലോക്ക് ഡൗൺ ഇളവുകൾ കൂടുതൽ അനുവദിച്ചെങ്കിലും കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകൾ പലതും സർവീസ് നടത്താത്തത് യാത്രക്കാർക്ക് ദുരിതമാകുന്നു. കടകൾ എല്ലാ ദിവസവും രാത്രി ഒൻപതുവരെ തുറക്കാമെന്നാണ് ഇന്നലെ സർക്കാർ പ്രഖ്യാപിച്ച പുതുക്കിയ ലോക്ക് ഡൗൺ ഇളവുകളിൽ പറയുന്നത്. കഴിഞ്ഞ ദിവസം വരെ കടകൾ രാത്രി എട്ട് വരെ തുറന്നിട്ടും കെ.എസ്.ആർ.ടി.സി, ഒാർഡിനറി ബസുകൾ മിക്ക റൂട്ടുകളിലും വൈകിട്ടത്തെ സർവീസുകൾ നടത്തിയിരുന്നില്ല. ഇതുകാരണം ഗ്രാമീണ മേഖലകളിൽ യാത്രാക്ളേശം തുടരുകയാണ്. കടകളിലും മറ്റ് സ്ഥാപനങ്ങളിലും ജോലി ചെയ്ത് വൈകിട്ട് ഏഴു മണിയോടെ കെ.എസ്.ആർ.ടി.സി, സ്വകാര്യ സ്റ്റാൻഡുകളിൽ എത്തിയാൽ ബസുകൾ ഉണ്ടാകാറില്ല. ഒാർഡിനറി ബസുകൾ വൈകിട്ട് ആറരയ്ക്ക് സർവീസ് അവസാനിപ്പിക്കുകയാണ്.
ഏറെ യാത്രക്കാരുണ്ടായിരുന്ന പത്തനംതിട്ട - കൊല്ലം, പത്തനംതിട്ട - റാന്നി, പത്തനംതിട്ട - കൊടുമൺ - അടൂർ റൂട്ടുകളിൽ ബസുകളില്ല. ലോക്ക് ഡൗണിന് മുമ്പ് പത്തനംതിട്ടയിൽ നിന്ന് കൊല്ലത്തേക്ക് രാത്രി 8.30വരെ ഒാർഡിനറി ലിമിറ്റഡ് സ്റ്റോപ്പ് ബസുകളുണ്ടായിരുന്നു. ലോക്ക് ഡൗണിന്റെ മറവിൽ കെ.എസ്.ആർ.ടി.സി സർവീസുകൾ പലതും നിറുത്തലാക്കിയെന്ന് ആക്ഷേപമുയർന്നിരുന്നു.
പൊതുഗതാഗതം ഉപേക്ഷിച്ചോ ?
ദീർഘനാളായി ബസുകൾ ഇല്ലാത്തതുകാരണം ആളുകൾ പൊതുഗതാഗതം ഉപേക്ഷിച്ച് സ്വന്തം വാഹനങ്ങളിലാണ് യാത്ര. രണ്ട് പേർ ചേർന്ന് പെട‌്രോൾ ചാർജ് പങ്കിട്ട് ബൈക്കുകളിൽ തൊഴിൽ സ്ഥലങ്ങളിൽ പോയി വരുന്നു. കൂടുതൽ ആളുകൾ ഉണ്ടെങ്കിൽ കാറുകളിലാണ് യാത്ര. ബസുകളിൽ സഞ്ചരിക്കുന്നതിനേക്കാൾ സമയ ലാഭത്തിൽ എത്താൻ ഇതുകൊണ്ട് സാധിക്കും. ഇന്ധനവില പങ്കിട്ടാൽ ബസുകളിലെ ടിക്കറ്റ് നിരക്കിനേക്കാൾ കുറവാകുമെന്നാണ് യാത്രക്കാർ പറയുന്നത്. യാത്രക്കാരെ പൊതു ഗതാഗതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ ബസ് സർവീസുകൾ കൊവിഡ് കാലത്തിന് മുമ്പുള്ള സ്ഥിതിയിലാക്കണമെന്ന് ആവശ്യം ഉയരുന്നുണ്ട്.
'' സ്വകാര്യ സ്ഥാപനങ്ങളിലാണ് ജോലി. ബസ് സർവീസ് ഇല്ലാത്തത് കാരണം ബൈക്കിലാണ് യാത്ര. പെട്രോൾ ചാർജ് രണ്ടു പേരുംകൂടി വഹിക്കും.
ജിഷ്ണു, ശരത് - അടൂർ സ്വദേശികൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |