കോന്നി : മഴക്കാലപഴങ്ങളുടെ രുചിയിൽ മതിമറക്കുകയാണ് കോന്നി . ജൂൺ, ജൂലായ്, ആഗസ്റ്റ് മാസങ്ങളിൽ പാകമാകുന്ന മാങ്കോസ്റ്റിൻ, റമ്പൂട്ടാൻ, ഫിലോസാൻ പഴങ്ങളുടെ മദ്ധ്യതിരുവിതാംകൂറിലെ പ്രധാന വിപണന കേന്ദ്രമായി മലയോരഗ്രാമങ്ങൾമാറി.
മാങ്കോസ്റ്റിൻ വിപണിയായിരുന്നു ആദ്യകാലത്ത് സജീവം. പിന്നീടാണ് പല കർഷകരും റമ്പൂട്ടാനിലേക്ക് തിരിഞ്ഞത്. വിവിധ പ്രദേശങ്ങളിൽ നിന്ന് ശേഖരിക്കുന്ന പഴങ്ങൾ സന്ധ്യയോടെ കോന്നിയിലെത്തിക്കും.
ചിറ്റൂർമുക്ക്, മാമ്മൂട്, വഞ്ചിപ്പടി എന്നിവിടങ്ങളിലായിരുന്നു ആദ്യ കാലങ്ങളിൽ വ്യാപാരകേന്ദ്രങ്ങൾ.
മരങ്ങൾ പൂക്കുന്ന കാലയളവിൽ തന്നെ വ്യാപാരികൾ എത്തി കർഷകരുമായി കച്ചവടം ഉറപ്പിക്കുന്നുവെന്ന പ്രത്യേകതയും പഴവിപണിക്കുണ്ട്. അഡ്വാൻസ് നൽകി ബുക്ക് ചെയ്തശേഷം വിളവെടുപ്പ് നടത്തിയിട്ടേ മുഴുവൻ തുകയും നൽകുകയുള്ളൂ. കഴിഞ്ഞവർഷങ്ങളിൽ ഒരു മരത്തിന് 6000 രൂപ മുതൽ 12,000 രൂപ വരെ ലഭിച്ചിരുന്നു. പ്രതിസന്ധികളെ തുടർന്ന് ഇത്തവണ വില ഭാഗികമായി കുറഞ്ഞു. വില ഉറപ്പിച്ചു കഴിഞ്ഞാൽ മരങ്ങളുടെ സംരക്ഷണവും കച്ചവടക്കാർ ഏറ്റെടുക്കും.
മറുനാടുകളിലും കോന്നി പെരുമ
വിദേശ രാജ്യങ്ങളിലേക്കും അയൽസംസ്ഥാനങ്ങളിലേക്കും കോന്നിയിൽ നിന്ന് പഴങ്ങൾ കയറ്റി അയയ്ക്കുന്നുണ്ട്. മധുര, ചെന്നൈ, ചെങ്കോട്ട എന്നിവിടങ്ങളിലേക്കാണ് പ്രധാനമായും പഴങ്ങൾ കൊണ്ടുപോകുന്നത്. ചെന്നൈയിൽ നിന്നാണ് വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നത്.
1. കൊവിഡിന്റെ പ്രതിസന്ധിക്കൊപ്പം കാലാവസ്ഥയിലുണ്ടായ വ്യതിയാനവും വ്യാപാരികളുടെ ചൂഷണവും കർഷകർക്ക് തിരിച്ചടിയായിട്ടുണ്ട്.
2. വേനൽമഴ മഴക്കാലപ്പഴങ്ങളുടെ ഉൽപാദനത്തിൽ കുറവ് വരുത്തി. കൊവിഡ് കാരണം വിപണിയിലെ പ്രതിസന്ധിയും കർഷകരെ വലച്ചു.
മഴക്കാല പഴങ്ങളുടെ ഉല്പാദനത്തിൽ ഇത്തവണയും കോന്നി പെരുമ നിലനിറുത്തിയിട്ടുണ്ട്. വിലയിടിവ് കർഷകരെ സാരമായി ബാധിച്ചു. സർക്കാർ തലത്തിൽ പഴങ്ങൾ സംഭരിക്കാൻ നടപടി സ്വീകരിച്ചാൽ കർഷകർ നേരിടുന്ന പ്രതിസന്ധികൾക്ക് പരിഹാരമാകും.
പ്രവീൺ പ്ളാവിളയിൽ
(മാങ്കോസ്റ്റിൻ കർഷക സമിതിയംഗം )
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |