പത്തനംതിട്ട: മിനിസിവിൽസ്റ്റേഷൻ പടിക്കൽ പൈപ്പ് പൊട്ടിയ ഭാഗത്ത് കരിങ്കൽ കയറ്റി വന്ന ടിപ്പർലോറി താഴ്ന്നു. ഇന്നലെ രാവിലെ 6ന് ആണ് സംഭവം. കുമ്പഴ ഭാഗത്ത് നിന്ന് പത്തനംതിട്ട ടൗണിലേക്ക് വരികയായിരുന്ന ലോറിയുടെ പിൻചക്രം ഇന്റർലോക്ക് ചെയ്ത റോഡിൽ താഴുകയായിരുന്നു. ലോറിയിൽ ഉണ്ടായിരുന്ന ആർക്കും പരിക്കില്ല. സംഭവം നടന്നയുടനെ ജെ.സി.ബി ഉപയോഗിച്ച് ലോറിയും കല്ലും റോഡിൽ നിന്ന് നീക്കി. വാട്ടർ അതോറിട്ടിയുടെ വർഷങ്ങൾ പഴക്കമുള്ള കാസ്റ്റ് അയൺ പൈപ്പാണ് പൊട്ടിയത്. നഗരത്തിലെക്കുള്ള പ്രധാന പൈപ്പ് ലൈൻ കൂടിയാണിത്. ഇന്റർലോക്ക് പാകിയ 30 മീറ്ററോളം റോഡ് പൂർണമായും തകർന്നു. ഇതുവഴിയുള്ള ഗതാഗതവും തടസപ്പെട്ടു. വാഹനങ്ങൾ കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് റോഡ് വഴി തിരിച്ച് വിട്ടു.
പൈപ്പ് പൊട്ടിയത് മർദ്ദം കൂടിയതിനാൽ
ദിവസവും രാവിലെ 3ന് ആണ് പത്തനംതിട്ട മുനിസിപ്പാലിറ്റി പ്രദേശത്ത് ജലവിതരണം ആരംഭിക്കുന്നത്. പമ്പിംഗിന് ശേഷമുണ്ടായ മർദ്ദമാണ് പൈപ്പ് പൊട്ടാൻ കാരണം. റോഡിന് വീതികൂട്ടിയതോടെ നഗരത്തിലെ റോഡിന്റെ മദ്ധ്യഭാഗത്തായാണ് കാസ്റ്റ് അയൺ പൈപ്പ് ഉള്ളത്. റോഡിൽ നിന്ന് ഏകദേശം നാലടി താഴ്ചയിലാണിത്. അമിത ഭാരമുള്ള വാഹനം കടന്നു പോയാലും പൈപ്പിൽ മർദം അനുഭവപ്പെടാം. പൈപ്പ് പൊട്ടിയതോടെ ആ ഭാഗത്തെ മണ്ണ് താഴാൻ തുടങ്ങി. ഈ ഭാഗത്ത് ഇന്റർ ലോക്ക് കട്ടകളും ഇളകിയതോടെയാണ് ടിപ്പർ അപകടത്തിൽപ്പെട്ടത്. പൈപ്പിന്റെ
അറ്റകുറ്റപണികൾ ഇന്നലെ തന്നെ തുടങ്ങി. ഈ ഭാഗത്ത് സ്ഥിരമായി പൈപ്പ് പൊട്ടാറുണ്ട്. നഗരത്തിന്റെ പല ഭാഗത്തും പൈപ്പ് പൊട്ടൽ പതിവാണ്. പഴകിയ പൈപ്പുകൾ മാറ്റാനും നടപടി ആയിട്ടില്ല.
നഗരസഭാ പ്രദേശത്ത് മുഴുവൻ വെള്ളമെത്തിക്കുന്ന പ്രധാന കാസ്റ്റ് അയൺ പൈപ്പ് ആയതിനാൽ ഇന്ന് നഗരത്തിലും പരിസരങ്ങളിലും ജല വിതരണം മുടങ്ങും.
" ഇന്ന് വൈകിട്ടുകൊണ്ട് അറ്റകുറ്റപ്പണി പൂർത്തീകരിക്കാനാകും. ജനവിതരണത്തിൽ തടസമുണ്ടാകും. "
കെ.ഐ.നിസാർ
വാട്ടർ അതോറിട്ടി അസിസ്റ്റന്റ് എൻജിനീയർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |