തിരുവല്ല: ജനങ്ങൾക്ക് ഭീഷണിയായ ബൈക്ക് അഭ്യാസക്കാരെ കുടുക്കാൻ വേളൂർ - മുണ്ടകം റോഡിൽ പൊലീസിന്റെ സ്ഥിരം പട്രോളിംഗ് സംഘത്തെ ഏർപ്പെടുത്തിയതായി ഡിവൈ.എസ്.പി ടി.രാജപ്പൻ റാവുത്തർ പറഞ്ഞു. ബൈക്ക് അഭ്യാസികളുടെ ഭീഷണിയെ തുടർന്ന് റോഡിലിറങ്ങാൻ ഭയപ്പെടുന്ന വേങ്ങൽ നിവാസികളുടെ ആശങ്ക പങ്കുവച്ച് കേരളകൗമുദി ഇന്നലെ പ്രസിദ്ധീകരിച്ച റോഡ് വാഴും കൊലകൊല്ലികൾ എന്ന റിപ്പോർട്ടിനെ തുടർന്നാണ് നടപടി. ഇന്നലെ രാവിലെ മുതൽ തിരുവല്ല എസ്.ഐ അഭിലാഷിന്റെ നേതൃത്വത്തിൽ പ്രദേശത്താകെ ശക്തമായ പട്രോളിംഗ് നടത്തി. പകലും രാത്രിയും പട്രോളിംഗ് സംഘം ഉണ്ടാകും. ജനങ്ങളുടെ സമാധാന ജീവിതത്തിന് ഭീഷണിയാകുന്ന ഒരുവിധത്തിലുള്ള സംഘം ചേരലും അനുവദിക്കില്ലെന്ന് ഡിവൈ.എസ്.പി പറഞ്ഞു. തിരക്കുള്ള റോഡിലെ ബൈക്ക് അഭ്യാസങ്ങൾ കർശനമായി തടയും. നിയമലംഘകരെ പിടികൂടി ശക്തമായ ശിക്ഷ ഉറപ്പാക്കുമെന്നും പൊലീസ് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |