കോഴഞ്ചേരി : കാെവിഡ് പ്രതിസന്ധി നേരിടുന്ന കലാസമൂഹത്തിന് ഉണർവ്വും കൈത്താങ്ങുമേകാൻ മഴമിഴി ചിത്രീകരണ പര്യടനം തുടങ്ങി.
സാംസ്കാരിക വകുപ്പ് , ചലച്ചിത്ര അക്കാദമി , ഫോക്‌ലോർ അക്കാദമി , ലളിത കലാ അക്കാദമി, ഗുരു ഗോപിനാഥ് നടന ഗ്രാമം, സംഗീത നാടക അക്കാദമി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കേരള സർക്കാരിന്റെ സാംസ്കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവൻ ആണ് മഴമിഴി എന്ന മൾട്ടി മീഡിയ മെഗാ സ്ട്രീമിംഗ് ലോക മലയാളികൾക്കായി ഒരുക്കുന്നത്.
ജീവ കാരുണ്യ ദിനമായ ഓഗസ്റ്റ് 28 മുതൽ കേരള പിറവി ദിനമായ നവംബർ 1 വരെ 65 ദിവസം നീണ്ടു നിൽക്കുന്ന മെഗാ സ്ട്രീമിങ്ങിലൂടെ 150 ഓളം കലാരൂപങ്ങളിലായി 350 കലാ സംഘങ്ങൾക്കാണ് ആദ്യ ഘട്ടത്തിൽ അവസരം ഒരുക്കുന്നത്.
വിവിധ അക്കാദമികളുടെ മേൽനോട്ടത്തിലുള്ള ജൂറി പാനൽ ആണ് കലാ സംഘങ്ങളെ തിരഞ്ഞെടുക്കുന്നത്. samskarikam.org എന്ന വെബ് പേജിലൂടെ രാത്രി 7 മുതൽ 9 വരെയാണ് വെബ്കാസ്റ്റിംഗ് നടക്കുക. മഴമിഴിയേതുടർന്ന് തളിർ മിഴി ,വസന്ത മിഴി എന്നീ ശീർഷകങ്ങളിൽ ഒരുക്കുന്ന പ്രോഗ്രാമുകളിലൂടെ കൂടുതൽ കലാ സമൂഹങ്ങളിലേക്ക് സാംസ്കാരിക വകുപ്പിന്റെ ധനഹായം എത്തും.
കേരളത്തിലെ എല്ലാ ജില്ലകളിലേക്കും ഉള്ള ചിത്രീകരണ സംഘങ്ങളുടെ പര്യടനം ഇന്നലെ മുതൽ ആരംഭിച്ചു.
ജില്ലയിൽ മഴമിഴിക്ക് തുടക്കം കുറിച്ചത് ആറൻമുളയിലെ വഞ്ചിപ്പാട്ട് സംഘത്തെ ചിത്രീകരിച്ചുകൊണ്ടായിരുന്നു. ഇതിന്റെ ഭാഗമായി വഞ്ചിപ്പാട്ട് കലാകാരൻ വിനു മോഹനെ ജില്ലാപഞ്ചായത്ത് അംഗം സാറ തോമസ് പൊന്നാട അണിയിച്ച് ആദരിച്ചു. വാർഡ് മെമ്പർ എൻ.സി. രാജേന്ദ്രൻ, കോഴഞ്ചേരി പഞ്ചായത്ത് അംഗം ബിജിലി.പി.ഈശോ, ഭാരത് ഭവൻ ഭരണ നിർവാഹക സമിതി അംഗങ്ങളായ റോബിൻ സേവ്യർ, മധു കൊട്ടാരത്തിൽ, പ്രൊജക്ട് കോഓർഡിനേറ്റർ അനു പ്രവീൺ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |