പത്തനംതിട്ട: കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ കൊല്ലാമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പായാൽ നന്ദി പറയേണ്ടത് കോടതിയോടു മാത്രമല്ല, ശല്ല്യക്കാരായ കാട്ടുപന്നികളെ ജനവാസ മേഖലയിൽ നിന്ന് തുരത്താൻ 2014 മുതൽ ഒറ്റയാൻ സമരം തുടങ്ങിയ കൊടുമൺ അങ്ങാടിക്കൽതെക്ക് ദിവ്യാഭവനിൽ ദേവരാജനോടും കൂടിയാണ്. വെളുപ്പാൻ കാലത്ത് വീടിന്റെ തിണ്ണയിലിരുന്ന് കട്ടൻചായ കുടിച്ചുകൊണ്ടിരുന്ന കർഷകനായ ദേവരാജനെ കാട്ടുപന്നി കുത്തിമലർത്തി. കാലുകളിലെയും വയറിലെയും പരിക്ക് ഭേദമായി ദേവരാജൻ എഴുന്നേറ്റ് നടന്നത് ദീർഘമായ പോരാട്ടത്തിലേക്കാണ്. പറമ്പിലെ കൃഷി കഴിഞ്ഞ് കിട്ടുന്ന സമയമത്രയും കാട്ടുപന്നിശല്യത്തിനെതിരെ സർക്കാർ സംവിധാനങ്ങളിൽ പരാതിപ്പെട്ടുകൊണ്ടിരുന്നു. കാട്ടുപന്നി മന്യഷ്യരെ ആക്രമിക്കുന്നതും കൃഷി നശിപ്പിക്കുന്നതും മന്യുഷ്യാവകാശ പ്രശ്നമായി ഉയർത്തിക്കാെണ്ടുവന്നു. നിയമ വ്യവഹാരത്തിന് പണമില്ലാതിരുന്നതുകൊണ്ട് കോടതിയെ സമീപിച്ചില്ല. വിവരാവകാശ നിയമമായിരുന്നു ദേവരാജന്റെ ആയുധം. വനംവകുപ്പിന്റെ വിവിധ ഒാഫീസുകളിൽ പരാതിപ്പെട്ടുകൊണ്ടായിരുന്നു തുടക്കം. നശിച്ച കൃഷിക്ക് നഷ്ടപരിഹാരം നൽകി വനംവകുപ്പ് പരാതി മടക്കി.
തുടർന്ന് റവന്യു വകുപ്പിൽ പരാതികളുമായി കയറിയിറങ്ങി. കാര്യമായ നടപടികൾ ഉണ്ടാകതെ വന്നതോടെ മനുഷ്യാവകാശ കമ്മിഷന് മുന്നിൽ വിഷയമെത്തിച്ചു.
കൊടുമൺ റബർ പ്ളാന്റേഷന്റെ ചന്ദനപ്പള്ളി എസ്റ്റേറ്റിനുള്ളിലാണ് ദേവരാജന്റെ വീട്. ഇവിടെ ജനങ്ങൾക്ക് ഉപദ്രവകാരികളായ ആയിരക്കണക്കിന് കാട്ടുപന്നികൾ ഉണ്ടെന്ന വനംവകുപ്പിന്റെ റിപ്പോർട്ട് കമ്മിഷന് ലഭിച്ചു. എങ്കിൽ എന്തുകൊണ്ട് കാട്ടുപന്നികളെ തുരത്താൻ നടപടിയെടുക്കുന്നില്ല എന്ന കമ്മിഷന്റെ ചോദ്യത്തിന് വനം, വന്യജീവി നിയമം കേന്ദ്രസർക്കാരിന്റെ കയ്യിലാണെന്ന് മറുപടി നൽകി വനംവകുപ്പ് ഒഴിഞ്ഞു.
ക്ഷുദ്രജീവിയാക്കുമോ
ദേവരാജൻ പരാതിയുമായി കേന്ദ്ര വനം വന്യജീവി വകുപ്പിനെ സമീപിച്ചു. ശല്യമുണ്ടാക്കുന്ന കാട്ടുപന്നികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കാൻ സംസ്ഥാന സർക്കാരുകൾക്ക് അധികാരമുണ്ടെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രത്തിന്റെ റിപ്പോർട്ട് സംസ്ഥാനത്തിന് ലഭിച്ചു. ഉത്തരാഖണ്ഡ്, ജാർഖണ്ഡ്, മധ്യപ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങൾ കാട്ടുപന്നികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിച്ചതും ചൂണ്ടിക്കാട്ടി.
ഇതേതുടർന്ന് കഴിഞ്ഞവർഷം ശല്ല്യക്കാരായ പന്നികളെ വെടിവയ്ക്കാൻ തോക്ക് ലൈസൻസുള്ളവരെ അനുവദിച്ചുകൊണ്ട് സർക്കാർ ഉത്തരവായി. ഉത്തരവിലെ മാനദണ്ഡങ്ങൾ വെടിവയ്ക്കാൻ തയ്യാറാകുന്നവരെ പിന്തിരിപ്പിക്കുന്നതായിരുന്നു. കാട്ടുപന്നി ശല്യക്കാരനാണോ എന്ന് ഉറപ്പുവരുത്തണം, ഗർഭിണിയാണെങ്കിലും പാലൂട്ടുന്നതാണെങ്കിലും വെടിവയ്കരുത് തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കുമ്പോഴേക്കും പന്നികൾ അടുത്ത പ്രദേശത്തേക്ക് കടന്നിരിക്കും.
പ്രയോഗികമല്ലാത്ത നിർദേശങ്ങൾ നിലവിൽ വന്നതോടെ അടുത്തിടെ കർഷക കൂട്ടായ്മയും അഭിഭാഷകരും ചേർന്ന് ഹൈക്കോടതിയെ സമീപിച്ചതോടയാണ് തോക്ക് ലൈസൻസുള്ളവർക്ക് വെടിവയ്ക്കാമെന്ന ഉത്തരവിറങ്ങിയത്. ഇത് നടപ്പാക്കുന്നതിന് സർക്കാർ ഇപ്പോൾ ബഹുജനാഭിപ്രായം തേടിയിരിക്കുകയാണ്.
" ഹൈക്കോടതി ഉത്തരവ് സ്വാഗതാർഹമാണ്. ഇത് നടപ്പാക്കുന്നതിന് മുൻപ് സംസ്ഥാന സർക്കാർ കാട്ടുപന്നികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കണം.
ദേവരാജൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |