പത്തനംതിട്ട : പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചെന്നൈ പെട്രോളിയം കോർപ്പറേഷന്റെ സി. എസ്. ആർ ഫണ്ട് ഉപയോഗിച്ച് സ്ഥാപിക്കുന്ന ഓക്‌സിജൻ പ്ലാന്റിന് അടിസ്ഥാന സൗകര്യം ഒരുക്കുന്നത് നഗരസഭയാണെന്ന് പത്തനംതിട്ട നഗരസഭാ ചെയർമാൻ അഡ്വ.ടി സക്കീർ ഹുസൈൻ പറഞ്ഞു. കേന്ദ്ര ഫണ്ട് മാത്രമുപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന പ്രചരണം അടിസ്ഥാനരഹിതമാണ്.
പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള ചെലവ് മാത്രമേ സി പി സി എൽ വഹിക്കുകയുള്ളു എന്ന് കമ്പനി അധികൃതർ നേരത്തെ അറിയിച്ചിരുന്നു. ഇതിനോടകം ജില്ലാ പ്ലാനിങ് കമ്മിറ്റിയുടെ അംഗീകാരം നേടിയ നഗരസഭയുടെ വാർഷിക പദ്ധതിയിൽ മാറ്റം വരുത്തി അടിയന്തര ആവശ്യകതയായി പരിഗണിച്ച് ഓക്‌സിജൻ പ്ലാന്റിന് ആവശ്യമായ തുക അനുവദിക്കുവാൻ കൗൺസിൽ യോഗം ഐകകണ്‌ഠേന തീരുമാനിക്കുകയായിരുന്നു.
അടിസ്ഥാന സൗകര്യമൊരുക്കുന്നതിനായി 50 ലക്ഷത്തോളം രൂപ വകയിരുത്തിയ നഗരസഭ ആദ്യ ഘട്ടമായ തറ നിർമ്മാണത്തിന് ടെൻഡർ നൽകി പണികളാരംഭിച്ചു. മേൽക്കൂര നിർമ്മാണത്തിന് നിർമ്മിതികേന്ദ്രത്തെയും വൈദ്യുതീകരണ ജോലികൾക്കായി പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കൽ വിംഗിനെയും ചുമതലപ്പെടുത്തി. പ്ലാന്റ് എത്തിക്കുന്നതിനായി സ്വകാര്യ ഭൂമിയിലൂടെ വഴിയൊരുക്കാൻ ചർച്ചനടത്തി. താത്കാലിക വഴിയൊരുക്കുന്നതിന്റെയും ആവശ്യം കഴിഞ്ഞ് ഭൂമി പൂർവസ്ഥിതിയാലാക്കി നൽകുന്നതിന്റെയും ചെലവ് വഹിക്കുന്നതും നഗരസഭയാണ്.
മിനിറ്റിൽ 1500 ലിറ്റർ ഓക്‌സിജൻ ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ള പ്ലാന്റിന്റെ തറ നിർമ്മാണം 14 ദിവസത്തിനുള്ളിൽ പൂർത്തിയാക്കി. ആദ്യ ഘട്ടമായി സ്ഥാപിച്ച 500 ലിറ്റർ ശേഷിയുള്ള യൂണിറ്റ് ഉടൻ കമ്മിഷൻ ചെയ്യും. നാല് കോടി രൂപ വിപണിമൂല്യം വരുന്ന പദ്ധതി പൂർത്തിയാകുന്നതോടെ ജനറൽ ആശുപത്രിക്ക് പുറത്തുനിന്ന് ഓക്‌സിജൻ വാങ്ങാൻ ചെലവാക്കിയിരുന്ന 30 ലക്ഷത്തോളം രൂപ പ്രതിമാസം ലാഭിക്കാനാകും
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |