ഒാണക്കച്ചവടത്തിന് ഉണർന്ന് പർപ്പടക വിപണി
പത്തനംതിട്ട : ഓണസദ്യയിൽ പർപ്പടകം പൊടിയുമ്പോൾ കച്ചവടം പൊടിപൊടിക്കുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാർ. കഴിഞ്ഞ കുറച്ചുവർഷങ്ങളായി വിപണിയിൽ കനത്ത നഷ്ടം ഏറ്റുവാങ്ങുന്ന മേഖലയാണ് പർപ്പടക വിപണി. ലോക്ക് ഡൗണിൽ കടകളും അടച്ചതോടെ , ഉണ്ടാക്കിയ പർപ്പടകങ്ങളെല്ലാം നശിച്ചുപോയി. മറ്റ് കടകളും തുറന്ന് പ്രവർത്തിക്കാതായതോടെ വീട്ടിലിരുന്ന് പർപ്പടകം ഉണ്ടാക്കി വരുമാനം ഉണ്ടാക്കുന്നവരും പ്രതിസന്ധിയിലായി.
ഇത്തവണത്തെ ഇളവുകളിലാണ് പ്രതീക്ഷയെന്ന് വ്യാപാരികൾ പറയുന്നു. ഉഴുന്നിന്റെ വില വർദ്ധനവും വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. ഉഴുന്ന് കൂടുതൽ വാങ്ങി പർപ്പടകം ഉണ്ടാക്കിയാൽ കച്ചവടം കുറഞ്ഞാൽ സാമ്പത്തികമായി തകരും. കാലാവസ്ഥയിലെ മാറ്റവും തിരിച്ചടിയാണ്. വെയിൽ ഇല്ലാത്തതിനാൽ ഇത് ഉണക്കിയെടുക്കാനും പ്രയാസമുണ്ട്. യന്ത്ര സഹായത്തോടെ വ്യാവസായിക പർപ്പടക നിർമ്മാണവുമുണ്ട്. ജില്ലയിൽ ചെറുകിട പർപ്പടക കച്ചവടക്കാൻ നിരവധിയുണ്ട്.
പർപ്പടകക്കാരവും ഉപ്പും ചേർത്ത് തിളപ്പിച്ച വെള്ളം അരിച്ചെടുത്ത് ഉഴുന്നുമാവിൽ ചേർത്ത് കുഴച്ച് ചെറിയ ഉരുളകളാക്കി പരത്തിയെടുത്താണ് പർപ്പടകം നിർമ്മിക്കുന്നത്. പരസ്പരം ഒട്ടാതിരിക്കാൻ അരിപ്പൊടിയോ മൈദയോ തൂകി ഉണക്കിയെടുക്കും. പരമ്പരാഗതമായി ഇങ്ങനെ പർപ്പടകം ഉണ്ടാക്കുന്നവർ ജില്ലയിൽ നിരവധി പേരുണ്ട്. ഗുരുവായൂർ, കണ്ണൂർ എന്നിവിടങ്ങളിൽ നിന്ന് നാട്ടിൽവന്ന് കച്ചവടം നടത്തുന്നവരും ഉണ്ട്. ജില്ലയ്ക്ക് പുറത്തുനിന്നും പർപ്പടകമെത്തുന്നുണ്ട്. കഴിഞ്ഞ വർഷത്തേക്കാൾ വില വർദ്ധിച്ചിട്ടുണ്ട്. കൊവിഡ് പ്രതിസന്ധിയും ലോക്ക് ഡൗണും ഈ മേഖലയിലെ നിരവധി തൊഴിലാളികളുടെ പിന്മാറ്റത്തിന് കാരണമായിട്ടുണ്ട്.
പത്തനംതിട്ട നഗരത്തിലെ വില
ചെറിയ പർപ്പടകം
50 എണ്ണം
₹60
ഇടത്തരം പർപ്പടകം
50 എണ്ണം
₹70
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |