പത്തനംതിട്ട: ചുട്ടിപ്പാറയുടെ തെക്കേ ചരുവിലാണ് കണ്ണങ്കര മനജ്യോതി ഭവനിൽ ജേക്കബ് ജോർജും കുടുംബവും താമസിക്കുന്ന ചോർന്നൊലിക്കുന്ന ഷെഡ്. കാൻസർ തളർത്തിയ ജേക്കബ് ഇതിനുള്ളിൽ കിടപ്പിലാണ്. കൊവിഡും ഹൃദയാഘാതവും കാരണം മാനസികമായി തളർന്ന ഭാര്യ അന്നമ്മയാണ് കൂട്ടിന്. മാതാപിതാക്കളുടെ അസുഖത്തെ തുടർന്ന് ഡൽഹിയിലെ നഴ്സിംഗ് ജോലി ഉപേക്ഷിച്ച് തിരികെയെത്തിയ മകൾ ദിവ്യ, ചികിത്സയ്ക്കും കുടുംബച്ചെലവിനും പണമില്ലാതെ പ്രതിസന്ധിയിലാണ്. മകളുടെ ഭാവിക്കായി ഒന്നിനും സഹായിക്കാനാകാതെയും കടങ്ങളുടെ ഭാരം ഇറക്കാനാകാതെയും ജേക്കബും അന്നമ്മയും കടുത്ത മാനസികപ്രയാസത്തിലും.
ശരീരം തളർന്ന ജേക്കബിനെയും കൊണ്ട് അന്നമ്മയും മകളും കുടിയിറങ്ങുകയാണ്, വാടക വീട്ടിലേക്ക്. മല്ലശേരിയിലേക്ക് താമസം മാറുന്ന കുടുംബം വാടക കൊടുക്കാനും പണമില്ലാതെ വിഷമിക്കുന്നു.
മേസ്തിരിപ്പണിയും കാറ്ററിംഗും നടത്തിയാണ് ജേക്കബും അന്നമ്മയും മകളെ പഠിപ്പിച്ചതും കുടുംബച്ചെലവ് നോക്കിയതും. കൊവിഡിനെ തുടർന്ന് ജോലിയില്ലാതെ വീട്ടിൽ കഴിഞ്ഞ 55കാരനായ ജേക്കബിന്റെ കാലിലെ വേദനയിൽ നിന്നാണ് ജീവിതം തകിടംമറിച്ച കാൻസറിനെ തിരിച്ചറിഞ്ഞത്. അപ്പോഴേക്കും ഏറെ വൈകിയിരുന്നു. റേഡിയേഷൻ ചികിത്സ നടത്തി ലക്ഷങ്ങൾ ചെലവായി. മകളുടെ കഴുത്തിൽ കിടന്ന മാല വിറ്റ് കടങ്ങൾ കുറച്ചു. ഹെവൻലി ഫീസ്റ്റ് എന്ന പ്രാർത്ഥനാ സഭയുടെ പാലിയേറ്റീവ് വിഭാഗമാണ് ജേക്കബിനെ തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ ചികിത്സയ്ക്ക് എത്തിക്കുന്നത്. പ്രത്യേകം കിടക്ക അവർ നൽകി.
സ്കൂൾ ബസിൽ സഹായിയായി ജോലി ചെയ്തിരുന്ന അന്നമ്മയ്ക്ക് അടുത്തിടെയാണ് കൊവിഡും തുടർന്ന് ഹൃദയാഘാതവുമുണ്ടായത്. ഡോക്ടർ പൂർണ വിശ്രമം നിർദേശിച്ചതുകൊണ്ടും ഭർത്താവിനെ പരിചരിക്കേണ്ടതിനാലും 54കാരിയായ അന്നമ്മ ഷെഡിനുള്ളിൽ തന്നെ കഴിയുകയാണ്. ആകെയുള്ള നാലര സെന്റ് സ്ഥലത്തിന്റെ പേരിൽ ജേക്കബിന്റെ ബന്ധുക്കൾ തമ്മിൽ അവകാശ തകർത്തിലായതിനാൽ ശൗചാലയം നിർമിക്കാൻ ധനസഹായം ലഭിച്ചില്ല. ചുട്ടിപ്പാറയുടെ ചരിവിലെ പുൽക്കാടുകളിൽ നിന്ന് വിഷപ്പാമ്പുകൾ ഷെഡിലേക്ക് ഇഴഞ്ഞു കയറുന്നുമുണ്ട്. അന്നമ്മയുടെ പേരിൽ നാരങ്ങാനത്തുള്ള ആകെയുള്ള നാല് സെന്റ് കാണിച്ച് എടുത്ത ബാങ്ക് ലോൺ തിരികെ അടയ്ക്കാൻ കഴിഞ്ഞില്ല. കുടുംബത്തിന്റെ കണ്ണീരകറ്റാൻ കരുണയുള്ള ഹൃദയങ്ങൾക്കേ കഴിയൂ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |