അരുവാപ്പുലം: വാഴക്കൃഷിയിൽ ജില്ലയിൽ മുൻപന്തിയിൽ നിൽക്കുന്ന കാർഷിക ഗ്രാമമാണ് വകയാർ. ഓണവിപണി ലക്ഷ്യമാക്കി ഏത്തവാഴക്കൃഷി നടത്തുന്ന നിരവധി കർഷകരാണ് പ്രദേശത്തുള്ളത്. മഴക്കാലം നോക്കിയുള്ള കൃഷിരീതിയും നന വാഴക്കൃഷിയുമാണ് ഇവിടെ പിന്തുടരുന്നത്. സ്വന്തം ഭൂമിയിലും പാട്ടത്തിനെടുത്ത സ്ഥലത്തും ഓണവിപണി ലക്ഷ്യമാക്കി നിരവധി കർഷകർ ഏത്തവാഴ കൃഷിചെയ്യുന്നു. കൂടാതെ ചെങ്കദളി, പൂവൻ, പാളയംകോടൻ, ഞാലിപ്പൂവൻ,റോബെസ്റ്റാ, കണ്ണൻ,കദളി, മോറീസ് എന്നീ വാഴയിനങ്ങളും വകയാറിലുണ്ട്. വകയറിനു പുറമെ അരുവാപ്പുലം പഞ്ചായത്തിലെ മറ്റുഭാഗങ്ങളിലും വാഴക്കൃഷി വ്യാപകമാണ്. മുൻ എം.എൽ.എയും റബർ ബോർഡ് ചെയർമാനുമായിരുന്ന പി.ജെ.തോമസ് പ്രദേശത്തെ പ്രധാന വാഴക്കർഷകനായിരുന്നു. കർഷകർ ഉത്‌പാദിപ്പിക്കുന്ന വാഴക്കുലകൾ വിറ്റഴിക്കുവാനുള്ള സ്വാശ്രയവിപണിയും ഇവിടെയുണ്ട്. ഒരുകാലത്തു നെൽക്കൃഷികൊണ്ട് സമ്പന്നമായിരുന്ന പ്രദേശത്തെ വയലുകൾ വാഴക്കൃഷിയിലേക്ക് ചുവടുമാറുകയായിരുന്നു. ജില്ലയിൽ ഗുണമേന്മയുള്ള വാഴവിത്തുകൾ സുലഭമായി ലഭിക്കുന്ന പ്രദേശം കൂടിയാണിത്. കഴിഞ്ഞ ഇരുപതുവർഷമായി തുടരുന്ന വാഴവിത്തു വിപണിയും പ്രദേശത്തുണ്ട്. നാട്ടിലെ പത്തോളം കുടുംബങ്ങൾക്ക് ജീവിതമാർഗമായതും ഈ വാഴവിത്തു വിപണിയാണ്. അരുവാപ്പുലം പഞ്ചായത്തിലെ ആദ്യകാല വാഴക്കർഷകരാണ് ഇടത്തറ മണ്ണിൽ പുത്തൻവീട്ടിൽ വാസുവും (97), മണിമല തെക്കേതിൽ സുകുമാരനും ( 86 ). ഇവർ ഇപ്പോഴും വാഴക്കൃഷി ഉപജീവനമാർഗമായി തുടരുന്നു.
ഏത്തവാഴ കൃഷിയാണ് കർഷകർക്ക് ആദായം. ഏത്തവാഴകൾക്ക് കുല വരുന്നതിനു മുൻപ് അഞ്ചു തവണ വളപ്രയോഗം നടത്തുന്നത് വകയാർ കൃഷിയുടെ പ്രത്യേകതയാണ്.
സുകുമാരൻ, (കർഷകൻ)
മണിമല തെക്കേതിൽ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |