പത്തനംതിട്ട: മാവേലി തമ്പുരാനെ വരവേൽക്കാൻ ഇന്ന് ഉത്രാടപ്പാച്ചിൽ. വ്യാപാര സ്ഥാപനങ്ങളിലും മാർക്കറ്റുകളിലും തിരക്കേറുന്ന ദിവസമാണിന്ന്. കൊവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തിൽ ഇന്ന് ആളുകൾ കടകളിലും മറ്റും തിങ്ങിനിൽക്കുന്നത് ഒഴിവാക്കണമെന്ന് ആരോഗ്യ വകുപ്പും പൊലീസും ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലും ജില്ലയിലെ വിവിധ നഗരങ്ങളിൽ വൻ തിരക്ക് അനുഭവപ്പെട്ടിരുന്നു. പലയിടത്തും ഗതാഗതക്കുരുക്കും രൂപപ്പെട്ടു.
ഒാണ സദ്യയ്ക്കുള്ള സാധനങ്ങൾ വാങ്ങാനും ഓണക്കോടിയെടുക്കാനും പൂക്കളത്തിന് വിവിധയിനം പൂക്കൾ വാങ്ങാനും ഇന്ന് കടകളിൽ തിരക്കായിരിക്കും. പൊലീസിന്റെ കർശന നിയന്ത്രണങ്ങളുമുണ്ടാകും.
ജില്ലയിൽ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നുണ്ട്. ഇന്നലെ 818പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
പച്ചക്കറികൾക്ക് ഉയർന്ന വിലയാണ് എല്ലായിടത്തും. ഏത്തക്കായയുടെ വില കഴിഞ്ഞ ഒരാഴ്ചയായി മാറ്റമില്ലാതെ തുടരുകയാണ്. വയനാടൻ കായ് കിലോ 50 രൂപക്കാണ് വിൽക്കുന്നത്. നാടന് 70 - 75 രൂപയായി. നാടൻ ഏത്തക്കുലകൾ കുറവാണ്. മുൻകാലങ്ങളിൽ ഓണക്കാലത്ത് പച്ച ഏത്തക്കായ വില 80 രൂപ വരെയെത്തിയിരുന്നു. വയനാടൻ കുലകൾ വ്യാഴാഴ്ച കൂടുതലായി എത്തിയിട്ടുണ്ട്. തിരക്ക് ഒഴിവാക്കാൻ പച്ചക്കറി കടകളിൽ കിറ്റുകൾ തയ്യാറാക്കിയിട്ടുണ്ട്. വിവിധ പച്ചക്കറി വിഭവങ്ങളെല്ലാം ചേർത്ത് ഒരു കിറ്റാണ് ഒരുക്കിയിരിക്കുന്നത്. 100 മുതൽ 150 രൂപ വിലവരുന്ന കിറ്റുകൾ ലഭ്യമാണ്. വസ്ത്ര വ്യാപാര ശാലകളിലും തിരക്കുണ്ട്.
തുണിക്കടകളും ഇലക്‌ട്രോണിക്‌സ് സ്ഥാപനങ്ങളും ഓഫറുകൾ നൽകിയാണ് ആളുകളെ ആകർഷിക്കുന്നത്. നഗരങ്ങളിൽ സജീവമാകാറുള്ള വിവിധ മേളകൾ കൊവിഡ് പശ്ചാത്തലത്തിൽ ഇല്ലാതായി. ആഘോഷ പരിപാടികൾ ഒരിടത്തും ഉണ്ടാവില്ല. പൊതുസ്ഥലങ്ങളിൽ ഓണാഘോഷമില്ലാത്തതും വീടുകളിൽ തന്നെ കഴിയുന്നതും ഇത്തവണത്തെയും ഓണത്തിന്റെ പ്രത്യേകതയായിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |