പത്തനംതിട്ട : തിരുവോണം ഉഷാറാക്കാൻ ഉത്രാട ദിവസമായ ഇന്നലെ നാട് തെരുവിലിറങ്ങിയ കാഴ്ചയാണ് കണ്ടത്. ജില്ലയിലെ നഗരങ്ങളിൽ എല്ലാം നല്ല തിരക്കായിരുന്നു. അവസാനവട്ട ഒരുക്കത്തിന്റെ ഭാഗമായി സാധനങ്ങൾ വാങ്ങികൂട്ടാനുള്ള തത്രപ്പാടിലായിരുന്നു പലരും. നാട്ടിൻപുറങ്ങളിലെ ക്ലബുകളിൽ ഇത്തവണയും ആഘോഷങ്ങൾ ഇല്ല. ഓൺലൈൻ ഓണപരിപാടികൾ നടത്താനുള്ള തയാറെടുപ്പിലുമാണവർ. കൊവിഡ് നിയന്ത്രണങ്ങൾ കണക്കിലെടുത്ത്
ഇത്തവണയും ആറൻമുളയിൽ ഉത്രട്ടാതി വള്ളംകളിയില്ല.
ആറൻമുളയിലെ ചടങ്ങുകൾക്ക് മൂന്ന് പള്ളിയോടങ്ങൾക്ക് മാത്രമാണ് അനുമതി. ലോക്ക് ഡൗൺ ഇളവുകൾ വന്നതോടെ ജില്ലയിലെ
ഓണവിപണികൾ സജീവമായിരുന്നു. കടകമ്പോളങ്ങളിൽ ഉൾപ്പെടെ എല്ലായിടത്തും സാമൂഹിക അകലം പാലിക്കാനുള്ള നിർദേശം ഉണ്ടായിരുന്നു. പൂക്കള മത്സരങ്ങളും മറ്റ് ആഘോഷങ്ങളും ഒഴിവാക്കിയതോടെ പൂവിപണിയിൽ കച്ചവടം കുറവായിരുന്നു.
എന്നാൽ ഓണക്കോടി എടുക്കാനും സദ്യ ഒരുക്കാനുമായി ആളുകൾ വിപണിയിലേക്ക് എത്തി. ഏത്തക്കുല വിപണിയിലും തിരക്കുണ്ടായിരുന്നു. തിരക്ക് നിയന്ത്രിക്കാൻ പ്രധാന കേന്ദ്രങ്ങളിൽ പൊലീസിനെയും നിയോഗിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |