കോഴഞ്ചേരി : കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച്, അതിജീവനത്തിന്റെ സന്ദേശം ലോകത്തിന് പകർന്ന്, ആചാരതികവോടെ ആറൻമുള ഉത്രട്ടാതി ജലോത്സവത്തിൽ മൂന്ന് പള്ളിയോടങ്ങൾ നാളെ പമ്പയുടെ മാറിൽ തുഴയെറിയും. സംസ്കാരത്തിന്റെയും കായിക മികവിന്റെയും കാഴ്ചയുടെ പൂരമായിരുന്ന ഉത്രട്ടാതി ജലമേളയ്ക്ക് 52 പള്ളിയോടങ്ങളിലായി അയ്യായിരത്തിലേറെപ്പേരാണ് പങ്കെടുത്തിരുന്നതെങ്കിൽ അതിജീവനത്തിന്റെ കാലത്ത് മൂന്ന് പള്ളിയോടങ്ങളിലായി 120 പേരായിരിക്കും പള്ളിയോടത്തിൽ എത്തുക. 40 പേർ വീതമാണ് ഓരോ പള്ളിയോടത്തിലും. കിഴക്കൻ മേഖലയിൽ നിന്ന് കോഴഞ്ചേരി, മദ്ധ്യമേഖലയിൽ നിന്ന് മാരാമൺ, പടിഞ്ഞാറൻ മേഖലയിൽ നിന്ന് കീഴ് വന്മഴി എന്നീ പള്ളിയോടങ്ങൾ പങ്കെടുക്കും. നാളെ രാവിലെ 10.45ന് ക്ഷേത്രക്കടവിൽ എത്തുന്ന പള്ളിയോടങ്ങളെ വെറ്റിലയും പുകയിലയും നൽകി സ്വീകരിക്കും. പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്നുള്ള മാലയും പ്രസാദവും പള്ളിയോടങ്ങൾക്ക് കൈമാറും. പള്ളിയോടത്തിൽ എത്തുന്നവർ ക്ഷേത്രക്കടവിൽ ഇറങ്ങാൻ പാടില്ലെന്ന് നിർദേശം നൽകിയിട്ടുണ്ട്. പള്ളിയോട ക്യാപ്ടൻ വെള്ളമുണ്ടും ചുവന്ന തലയിൽക്കെട്ടും മറ്റുള്ളവർ വെള്ളമുണ്ടും വെള്ള തലയിൽക്കെട്ടും ധരിക്കണം. പള്ളിയോട സേവാസംഘം നൽകിയ തിരിച്ചറിയൽ കാർഡില്ലാത്ത ആരും പള്ളിയോടത്തിൽ പ്രവേശിക്കരുതെന്ന് നിർദേശമുണ്ട്. മൂന്ന് ഘട്ടമായി നടക്കുന്ന ജലഘോഷയാത്ര മാത്രമായിരിക്കും ഇത്തവണ ജലമേളയിൽ ഉണ്ടാവുക. പൊതു ജനങ്ങൾക്ക് ജലമേളയിൽ പ്രവേശനമില്ല.
കേന്ദ്ര വിദശകാര്യ സഹമന്ത്രി വി.മുരളീധരൻ, ആരോഗ്യ വകുപ്പ് മന്ത്രി വീണാജോർജ്, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, മാർഗ ദർശക മണ്ഡലം സംസ്ഥാന ജനറൽ സെക്രട്ടറി സ്വാമി സത്സ്വരൂപാനന്ദ സരസ്വതി, ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസു, എൻ.എസ്.എസ് പ്രസിഡന്റ് നരേന്ദ്രനാഥൻ നായർ, മുൻ മിസോറം ഗവർണർ കുമ്മനം രാജശേഖരൻ, ആന്റോ ആന്റണി എം.പി, എം.എൽ.എമാരായ പ്രമോദ് നാരായണൻ, മാത്യു ടി.തോമസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ, ജില്ലാ കളക്ടർ ദിവ്യ എസ്. അയ്യർ, ജില്ലാ പൊലീസ് മേധാവി ആർ.നിശാന്തിനി, മുൻ എം.എൽ.എമാരായ കെ.ശിവദാസൻ നായർ, എ.പദ്മകുമാർ, മാലേത്ത് സരളാദേവി, പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.എസ്.രാജൻ, സെക്രട്ടറി പാർത്ഥസാരഥി പിള്ള, വൈസ് പ്രസിഡന്റ് സുരേഷ് ജി.വെൺപാല, ജോയിന്റ് സെക്രട്ടറി പ്രദീപ് ചെറുകോൽ, ട്രഷറർ സഞ്ജീവ് കുമാർ, റെയ്സ് കമ്മിറ്റി കൺവീനർ ശരത് പുന്നംതോട്ടം എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പൂർത്തിയാക്കി.
അഷ്ടമിരോഹിണി വള്ളസദ്യ 30ന്
കോഴഞ്ചേരി : ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ മൂന്ന് പള്ളിയോടങ്ങൾ മാത്രം പങ്കെടുത്ത് 30ന് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടക്കും. ഭക്തർക്ക് വള്ളസദ്യയ്ക്ക് പ്രവേശനമില്ല. കിഴക്കൻ മേഖലയിൽ നിന്ന് കോഴഞ്ചേരി, മദ്ധ്യമേഖലയിൽ നിന്ന് മാരാമൺ, പടിഞ്ഞാറൻ മേഖലയിൽ നിന്ന് കിഴ് വൻമഴി എന്നി പള്ളിയോടങ്ങൾ പങ്കെടുക്കും. നിയന്ത്രണങ്ങളുടെ ഭാഗമായി മൂന്ന് ഓഡിറ്റോറിയങ്ങളിലാണ് ഓരോ പള്ളിയോടങ്ങൾക്കും വള്ളസദ്യ നടക്കുന്നത്. കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും വാക്സിനേഷനും സർട്ടിഫിക്കറ്റും തുഴച്ചിൽക്കാർക്ക് നിർബന്ധമാണ്. അഷ്ടമിരോഹിണി വള്ളസദ്യയ്ക്ക് വിഭവങ്ങൾ നല്കാൻ ആഗ്രഹിക്കുന്നവർക്ക് 27, 28 തീയതികളിൽ ആറന്മുളയിൽ എത്തി സമർപ്പിക്കാം. കൂടാതെ സംഭാവനകൾ സ്വീകരിക്കുന്നതിനുള്ള സൗകര്യവും പള്ളിയോട സേവാസംഘം ഓഫീസിൽ ഒരുക്കിയിട്ടുണ്ട്. ഫോൺ : 82811 13010.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |