പത്തനംതിട്ട : തറക്കല്ലിട്ട് ആറ് വർഷമായിട്ടും പണി പൂർത്തീകരിക്കാനാകാതെ ജില്ലാ പ്ളാനിംഗ് സമിതി ഒാഫീസ്. 2015ൽ തുടങ്ങി രണ്ടുവർഷത്തിനുള്ളിൽ നിർമാണം പൂർത്തീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന പദ്ധതി മെല്ലപ്പോക്കിലാണ്. കെട്ടിടം പണിത് പെയിന്റ് പൂശിയിട്ട് രണ്ട് വർഷത്താേളമായി. ഒാഡിറ്റോറിയം, ഇലക്ട്രിക്കൽ, പ്ളംബിംഗ്, ഫർണിച്ചർ തുടങ്ങി അഞ്ച് ശതമാനം പണികൾ മാത്രമാണ് ബാക്കിയുള്ളത്. പ്ളാനിംഗ് വിഭാഗത്തിൽ നിന്ന് ഫണ്ട് ലഭിച്ചാൽ ഇൗ വർഷം തന്നെ ബാക്കി പണികളും തീരുമെന്ന് നിർമാണച്ചുമതലയുള്ള പൊതുമരാമത്ത് ബിൽഡിംഗ് വിഭാഗം പറയുന്നു. 3.97 രൂപയുടെ എസ്റ്റിമേറ്റ് പ്ളാനിംഗ് ഒാഫീസിന് കൈമാറയിട്ടുണ്ട്. ഇത് അംഗീകരിച്ചാൽ ഉടനെ ടെൻഡർ വിളിക്കും.
എട്ട് കോടി രൂപ നിർമാണച്ചെലവ് ലക്ഷ്യമിട്ടാണ് പ്ളാനിംഗ് ഒാഫീസ് നിർമാണം തുടങ്ങിയത്. പ്ളാനിൽ പൊതുമരാമത്ത് സ്വന്തം നിലയിൽ മാറ്റം വരുത്തിയത് തർക്കത്തിനിടയാക്കിയതാണ് അവസാന ഘട്ടത്തിൽ നിർമാണം വൈകിപ്പിച്ചത്. മുകളിലെ നിലയിലെ കോൺഫറൻസ് ഹാളിന് റൂഫ് സ്ഥാപിക്കണമെന്ന പ്ളാനിലെ നിർദേശം നടപ്പായില്ല. ചില നിലകളിൽ ടൈൽ പാകിയില്ല. പ്രധാന ഒാഫീസിൽ നിന്ന് രണ്ടാം നിലയിലേക്കുള്ള സ്റ്റെയർകേസിൽ ഹാൻഡ് റെയിൽ ഘടിപ്പിക്കൽ, പാർക്കിംഗ് ഏരിയ തുടങ്ങിയ കാര്യങ്ങളിലും പ്ളാനിൽ പൊതുമരാമത്ത് വിഭാഗം മാറ്റം വരുത്തി. ഇതെല്ലാം ചൂണ്ടിക്കാട്ടി പൊതുമരാമത്തിനുള്ള അവസാന ബിൽ തുക പ്ളാനിംഗ് ഒാഫീസ് പാസാക്കിയില്ല. പിന്നീട് ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കുകയായിരുന്നു. പുതുക്കിയ എസ്റ്റിമേറ്റ് ഒരു മാസം മുൻപാണ് പ്ളാനിംഗ് ഒാഫീസിന് കൈമാറിയത്.
തറക്കല്ലിട്ടത് 2015 നവംബറിൽ
പണി തുടങ്ങിയത് 2016 ജനുവരിയിൽ
നിർമാണ സമയപരിധി 2017
പൊതുമരാമത്തിന് കൈമാറിയത് 6.24കോടി
ഇനി കൊടുക്കാനുള്ളത് 3.97 കോടി.
'' അവസാനഘട്ട തുക കൂടി ലഭിച്ചാൽ നിർമാണം
ഉടൻ പൂർത്തിയാകും.
പൊതുമരാമത്ത് അധികൃതർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |