ചിറ്റാർ: കോലിഞ്ചിക്ക് ഭൗമ സൂചിക പദവി ലഭ്യമാകുന്നത് സംബന്ധിച്ച് വിശദമായി പഠിക്കുന്നതിന് കാർഷിക സർവ്വകലാശാലയിൽ നിന്ന് വിദഗ്ദ്ധ സംഘം ചിറ്റാറിൽ എത്തി. കൃഷിയിടങ്ങൾ സന്ദർശിച്ചു വിവരശേഖരണം നടത്തി.
ഭൗമ സൂചിക പദവി ലഭ്യമാകുന്നതോടുകൂടി മലയോര മേഖലയിലെ കോലിഞ്ചി കൃഷിക്കാർക്ക് അർഹമായ രീതിയിൽ വില ഉറപ്പാക്കുന്നതിനും അന്താരാഷ്ട്ര വിപണികൾ കണ്ടെത്തുന്നതിനും സഹായകമാകും. ചിറ്റാർ കേന്ദ്രമാക്കി കോലിഞ്ചി കർഷകരുടെ കൺസോർഷ്യം രൂപീകരിച്ചു പ്രവർത്തിക്കുന്നുണ്ട്. കൃഷി വകുപ്പ്, കാർഷിക സർവ്വകലാശാല,ഔഷധ സസ്യ ബോർഡ് എന്നീ വകുപ്പുകൾ ഏകോപിച്ചാണ് പ്രവർത്തനം.
ചിറ്റാർ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ ചേർന്ന യോഗത്തിൽ ചിറ്റാർ, സീതത്തോട്, വടശ്ശേരിക്കര, പെരുനാട്, തണ്ണിത്തോട് പഞ്ചായത്തിലെ കോലിഞ്ചി കർഷകരിൽ നിന്ന് സംഘം വിവരങ്ങൾ ശേഖരിച്ചു. കൃഷി രീതികൾ, കൃഷിയുടെ ഏകോപനം, വിപണനം, മലയോര മണ്ണിന്റെ ഘടന, കാലാവസ്ഥ എന്നിവയെ കുറിച്ച് ചോദിച്ചു മനസ്സിലാക്കി.
കൺസോർഷ്യം പ്രസിഡന്റ് എസ്.ഹരിദാസിന്റെ അദ്ധ്യക്ഷതയിൽ കേരള അഗ്രികൾച്ചർ ഐ.പി.ആർ സെൽ കോഡിനേറ്റർ ഡോ. ദീപ്തി ആന്റണി, വെള്ളയാണി കാർഷിക സർവ്വകലാശാല അസി. പ്രൊഫ. രാഖി, നോഡൽ ഒാഫീസർ മാത്യു ഏബ്രഹാം,കൺസോർഷ്യം സെക്രട്ടറി കെ.ജി. മുരളീധരൻ, ചിറ്റാർ പഞ്ചായത്ത് പ്രസിഡന്റ് സജി കുളത്തുങ്കൽ, ടി.എ.രാജു, ജേക്കബ് വളയംപളളി, ടി.എസ്.രാജു എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |