അരുവാപ്പുലം : ഐരവൺ വില്ലേജിലെ 24 പേർക്കും അവരുടെ തലമുറയ്ക്കും പേരിനൊപ്പം പത്തേക്കർ എന്ന വീട്ടുപേരുകൾ വന്നതിന് പിന്നിൽ കാർഷിക സംസ്കൃതിയുടെ വലിയൊരു ചരിത്രമുണ്ട്. രാജഭരണകാലത്ത് കൊട്ടാരക്കര, ആലുവ എന്നിവിടങ്ങളിൽ സർക്കാർ കൃഷിപാഠശാലയുണ്ടായിരുന്നു. പത്താംതരം കഴിഞ്ഞു അവിടെ നിന്ന് പഠിച്ചിറങ്ങുന്നവർക്ക് സർക്കാർ ജോലിയോ പത്തേക്കർ കൃഷിസ്ഥലമോ നൽകിയിരുന്നു. കൃഷിപാഠശാലകളിൽ പഠിച്ചിറങ്ങിയ 24 പേർക്ക് കൃഷിചെയ്യാൻ ഭൂമി മതിയെന്ന് പറഞ്ഞതനുസരിച്ചു അരുവാപ്പുലത്ത് കൃഷിഭൂമി നൽകി. കൊല്ലം, കൊട്ടാരക്കര, ചെങ്ങന്നൂർ, ആലപ്പുഴ, ആലുവ, തട്ട, മണ്ണടി എന്നിവിടങ്ങളിൽ താമസിച്ചിരുന്നവർക്കായിരുന്നു പത്തേക്കർ ഭൂമി വീതം കിട്ടിയത്. റോഡും പാലവും വൈദ്യുതിയുമില്ലാതിരുന്ന പ്രദേശത്ത് കാർഷികവൃത്തി ചെയ്തു ജീവിതം കരുപിടിപ്പിക്കാനായിരുന്നു 24 പേരുടെയും വരവ്. വനമേഖലയോട് ചേർന്ന കിടക്കുന്ന പ്രദേശത്തെ തേക്ക്, വീട്ടി തുടങ്ങിയ വൃക്ഷങ്ങൾ വളരുന്നതൊഴിച്ചുള്ള സ്ഥലം ഇവർക്ക് നൽകി. സമ്മിശ്രകൃഷിരീതി ചെയ്യണമെന്നായിരുന്നു വ്യവസ്ഥ. തെങ്ങ്, കവുങ്ങ്, കുരുമുളക്, ഗ്രാമ്പു, തോട്ടവിളകൾ എന്നിവയായിരുന്നു കൃഷിചെയ്തിരുന്നത്. ഇവരുടെ ഇടയിലെ കൂട്ടായ്മ പരിസരവാസികളിലും കൗതുകമുണർത്തിയിരുന്നു.
1930 ൽ പെരിഞ്ഞോട്ടക്കലിലും കൃഷി പാഠശാല തുടങ്ങി.1959 ൽ മണ്ണ് സംരക്ഷണ ഗവേഷണ കേന്ദ്രമായി ഇവിടംമാറി. ടി.പി. ജോർജ് ആയിരുന്നു ആദ്യ ഡയറക്ടർ. തിരു കൊച്ചി മുഖ്യമന്ത്രിയായിരുന്ന ഇക്കണ്ടവാര്യർ ഇവിടെ സന്ദർശനം നടത്തിയിട്ടുണ്ട്. പ്രദേശം പിൽകാലത്തു മുളകുകൊടിത്തോട്ടം എന്നറിയപ്പെട്ടു. മണ്ണിൽ നൂറുമേനി വിളയിക്കാൻ അന്യനാടുകളിൽ നിന്ന് എത്തിയവരെ നാട്ടുകാർ ബഹുമാനപൂർവ്വം സാർ എന്നു വിളിച്ചിരുന്നു. ഇതിൽ പലരും പിൽക്കാലത്തു അദ്ധ്യാപക ജോലിയിലും ഏർപ്പെട്ടിരുന്നു. പത്തേക്കർ പരമേശ്വരൻപിള്ളസാർ, പത്തേക്കർ രാഘവൻപിള്ളസാർ, പത്തേക്കർ ജോൺസാർ, പത്തേക്കർ കുറുപ്പുസാർ, പത്തേക്കർ ചാക്കോസാർ, പത്തേക്കർ കുഞ്ഞൻപിള്ള സാർ എന്നിവർ ഇവരിൽ ചിലർ മാത്രമാണ്. ഒരുകാലത്തു ഭൂമിയെയും കൃഷിയെയും സ്നേഹിച്ചു ഒത്തുകൂടിയവരുടെ കഥയാണ് മുളക് കൊടിതോട്ടത്തിനു പറയാനുള്ളത്. നാലു പേർക്ക് മാത്രമേ ഇപ്പോൾ പത്തേക്കർ ഭൂമി കൈവശമുള്ളു. മറ്റുള്ളവർ വീതംവച്ച് ചുരുങ്ങി. ഇപ്പോൾ ഭക്ഷ്യഗവേഷണകേന്ദ്രം ഉള്ളതും ഇവിടെയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |