പത്തനംതിട്ട: ഏപ്രിലിൽ കണ്ണൂരിൽ നടക്കാനിരിക്കുന്ന 23ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായി സി.പി.എം സമ്മേളനങ്ങൾക്ക് ജില്ലയിൽ തയ്യാറെടുപ്പുകൾ തുടങ്ങി. സെപ്തംബർ 15ന് ബ്രാഞ്ച് സമ്മേളനങ്ങൾ ആരംഭിക്കും. തുടർന്ന് ലോക്കൽ, ഏരിയ സമ്മേളനങ്ങൾ ഡിസംബർ 15ന് മുൻപായി പൂർത്തിയാക്കും. ജില്ലാ സമ്മേളനം ഇക്കുറി അടൂരിൽ ഡിസംബർ 27,28,29 തീയതികളിൽ നടക്കും. കേന്ദ്രകമ്മിറ്റിയംഗം ടി.എം. തോമസ് എെസക്ക്, സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.ജെ.തോമസ് എന്നിവരുടെ മേൽനോട്ടത്തിലാണ് ജില്ലയിൽ സമ്മേളനങ്ങൾ നടക്കുന്നത്. ഇക്കുറി കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വലിയ റാലികളും സമ്മേളനങ്ങളും ഉണ്ടാവില്ല.
വിഭാഗീയത രൂക്ഷമല്ലാത്ത കരുത്തുറ്റ സംഘടനാ സംവിധാനമാണ് ജില്ലയിൽ പാർട്ടിക്കുള്ളത്. നിയമസഭാ തിരഞ്ഞെടുപ്പിൽ എല്ലാ മണ്ഡലങ്ങളും എൽ.ഡി.എഫ് തൂത്തുവാരി. തദ്ദേശ സ്ഥാപനങ്ങളിലും വലിയ ഭൂരിപക്ഷം ലഭിച്ചു. ലോകസഭ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ ഭൂരിപക്ഷം വലിയ തോതിൽ കുറച്ചുകൊണ്ടുവന്നു.
കഴിഞ്ഞ രണ്ടു ടേമായി കെ.പി.ഉദയഭാനുവാണ് ജില്ലാ സെക്രട്ടറി. ജില്ലയിൽ വിഭാഗീയത കനത്തു നിന്ന സമയത്ത് റാന്നി സമ്മേളനത്തിലാണ് അദ്ദേഹം ആദ്യം സെക്രട്ടറിയായത്. പിന്നീട് തിരുവല്ല സമ്മേളനത്തിലും സെക്രട്ടറിയായി തിരഞ്ഞെടുത്തു.മേൽഘടകം മുതൽ താഴെത്തട്ട് വരെ വിഭാഗീയതയ്ക്ക് ഇടം കൊടുക്കാതെ ജില്ലയിൽ സംഘടനയെ ചടുലമാക്കുന്നതിൽ അദ്ദേഹം വിജയിച്ചു. ചില ഘടകങ്ങളിൽ വ്യക്തികളുടെ താൽപ്പര്യങ്ങൾ വിഭാഗീയതയായി തുടരുന്നുമുണ്ട്.
ഒരാൾക്ക് പരമാവധി മൂന്ന് ടേം വരെ സെക്രട്ടറിയായി തുടരാമെന്നാണ് പാർട്ടി മാനദണ്ഡം. ഇത് കണക്കാക്കിയാൽ ഉദയഭാനുവിന് ഒരു ടേം കൂടി ജില്ലാ സെക്രട്ടറിയാകാൻ കഴിയും.
ബ്രാഞ്ച് കമ്മിറ്റികൾ 1450
ലോക്കൽ കമ്മിറ്റികൾ 105
ഏരിയ കമ്മിറ്റികൾ 11
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |