കോന്നി: കൊവിഡ് അതിവ്യാപന ഭീതിയെ തുടർന്ന് കോന്നി നിയോജക മണ്ഡലത്തിൽ മൂന്ന് ഫസ്റ്റ് ലൈൻ ട്രീറ്റ് മെന്റ് സെന്ററുകൾ സജ്ജമാക്കി. നിരീക്ഷണത്തിൽ കഴിയുന്നവരെയും രോഗികളെയും ആശുപത്രിയിൽ എത്തിക്കുന്നതിന് വിവിധ കേന്ദ്രങ്ങളിൽ ആംബുലൻസുകളും സജ്ജീകരിച്ചു.കൊവിഡിന്റെ ആദ്യഘട്ടത്തിൽ മരണങ്ങളും രോഗികളുടെ എണ്ണവും കൂടുതലായിരുന്നെങ്കിലും ഇടയ്ക്ക് നാമമാത്രമായി. ഇതോടെ ഇളവുകളും പ്രഖ്യാപിച്ചിരുന്നു. എന്നാൽ വീണ്ടും കൂടുതൽ രോഗികൾ ഉണ്ടാവുകയും ക്ളസ്റ്ററുകൾ രൂപപ്പെടുകയും ചെയ്തതോടെയാണ് കർശന നടപടി സ്വീകരിക്കാൻ അധികൃതർ തയ്യാറായത്.
3 ട്രീറ്റ്മെന്റ് സെന്ററുകൾ
പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം, കൈപ്പട്ടൂർ ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ, താവളപ്പാറ സെന്റ് തോമസ് കോളേജ് എന്നിവിടങ്ങളിലാണ് സി.എഫ്.എൽ.ടി.സികൾ സജ്ജമാക്കിയിരിക്കുന്നത്. ഇവിടങ്ങളിൽ 300 കിടക്കകളുടെ സൗകര്യം ക്രമീകരിച്ചിട്ടുണ്ട്. ഇതിനുപുറമെ എല്ലാ പഞ്ചായത്തുകളിലും സി.എഫ്.എൽ.ടി.സി.കൾ സജ്ജീകരിക്കും. നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തി ആവശ്യമെങ്കിൽ കൂടുതൽ കേന്ദ്രങ്ങളിൽ സൗകര്യങ്ങൾ ഏർപ്പെടുത്തും. നിയോജക മണ്ഡലത്തിൽ നിരവധി ക്ളസ്റ്ററുകൾ നിലവിലുണ്ട്.
6 കേന്ദ്രങ്ങളിൽ ആംബുലൻസുകൾ
11 പഞ്ചായത്തുകളിലും ക്വാറന്റൈനിലുള്ള ആളുകളെ പരിശോധനയ്ക്കായി എത്തിക്കുന്നതിനും രോഗികളെ ആശുപത്രിയിൽ എത്തിക്കുന്നതിനും ആംബുലൻസ് സൗകര്യം ലഭ്യമാക്കി. കോന്നി, പ്രമാടം, വള്ളിക്കോട് പഞ്ചായത്തുകളിലുള്ളവർക്കായി കോന്നി താലൂക്ക് ആശുപത്രിയിലും മൈലപ്ര, മലയാലപ്പുഴ പഞ്ചായത്തുകൾക്കായി മലയാലപ്പുഴ പി.എച്ച്.സി യിലും അരുവാപ്പുലം, തണ്ണിത്തോട് പഞ്ചായത്തുകൾക്കായി തണ്ണിത്തോട് കുടുംബാരോഗ്യ കേന്ദ്രത്തിലും സീതത്തോട് പഞ്ചായത്തിന് സീതത്തോട് പി.എച്ച്.സി യിലും ചിറ്റാർ പഞ്ചായത്തിന് പെരുന്നാട് സി.എച്ച്.സി യിലും കലഞ്ഞൂർ പഞ്ചായത്തിന് ഏനാദിമംഗലം സി.എച്ച്.സി യിലുമാണ് ആംബുലൻസുകൾ ക്രമീകരിച്ചിരിക്കുന്നത്.
4 പഞ്ചായത്തുകൾ അടച്ചു
പ്രമാടം, കോന്നി, തണ്ണിത്തോട്, വള്ളിക്കോട് പഞ്ചായത്തുകൾ പൂർണമായും അടച്ചു. മറ്റ് പഞ്ചായത്തുകളിൽ നിയന്ത്രണങ്ങൾ കർശമാക്കിയിട്ടുണ്ട്. പ്രതിരോധ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ സെക്ടറൽ മജിസ്‌ട്രേറ്റുമാരെയും പൊലീസിനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. കണ്ടെയ്ൻമെന്റ് സോണിലെ നിയന്ത്രണങ്ങൾ കർശനമാക്കി. റിവേഴ്‌സ് ക്വാറന്റയിൻ ശക്തമാക്കി. പഞ്ചായത്തുകളിൽ സി.എഫ്.എൽ .ടി .സി പ്രവർത്തനം ഏതു സമയത്തും ആരംഭിക്കത്തക്ക നിലയിൽ സജ്ജമാക്കിയിട്ടുണ്ട്.
" നിയോജക മണ്ഡലത്തിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ദൈനംദിനം വിലയിരുത്തുന്നുണ്ട്. ഏത് സാഹചര്യവും നേരിടാനുളള സംവിധാനങ്ങൾ സജ്ജമാണ്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. പീഡിയാട്രിക്ക് ഐ.സി.യു ഉൾപ്പടെ മെഡിക്കൽ കോളേജിൽ സജ്ജമാക്കുന്നുണ്ട്."
കെ.യു. ജനീഷ് കുമാർ എം.എൽ.എ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |