പത്തനംതിട്ട: ജനസംഖ്യ അനുപാതത്തിൽ നിലവിൽ വന്ന പ്രതിവാര കൊവിഡ് പോസിറ്റിവിറ്റി റേറ്റ് അടിസ്ഥാനത്തിൽ (ഡബ്ല്യു.പി.ആർ) ജില്ലാ കളക്ടർ പ്രഖ്യാപിച്ച ട്രിപ്പിൾ ലോക്ക് ഡൗൺ തദ്ദേശസ്ഥാപനങ്ങളിൽ ഇന്നലെ നിലവിൽ വന്നു.
ചില ഗ്രാമപഞ്ചായത്തുകൾ നിയന്ത്രണം കർശനമാക്കാൻ മടികാട്ടിയതോടെ ജില്ലാ ഭരണകൂടം ശക്തമായ താക്കീത് നൽകി. ഇന്നലെ രാവിലെ മുതൽ നിയന്ത്രണങ്ങളുണ്ടാകണമെന്നായിരുന്നു കളക്ടറുടെ ഉത്തരവ്. 17 ഗ്രാമപഞ്ചായത്തുകളിൽ പൂർണമായും 20 നഗരസഭ വാർഡുകളിലും കർശന നിയന്ത്രണങ്ങളിലായിരിക്കും. സർക്കാർ തീരുമാന പ്രകാരമാണ് ഡബ്ല്യു.പി.ആർ കണക്കാക്കി ഗ്രാമപഞ്ചായത്തുകൾ പൂർണമായി നിയന്ത്രണം കൊണ്ടുവന്നത്. എന്നാൽ, ഇത് വാർഡുകളിലൊതുങ്ങുമെന്ന പ്രചാരണം ഇന്നലെ ചില സ്ഥലങ്ങളിൽ ഉണ്ടായത് ആശയക്കുഴപ്പം സൃഷ്ടിച്ചു. ഡബ്ല്യു.പി.ആർ ഏഴു ശതമാനത്തിനു മുകളിലുള്ള ഗ്രാമപഞ്ചായത്തുകളിലാണ് ട്രിപ്പിൾ ലോക്ക് ഡൗൺ.
ട്രിപ്പിൾ ലോക്ക്ഡൗണുള്ള പഞ്ചായത്തുകളിലെ ഡബ്ല്യു.പി.ആർ
തണ്ണിത്തോട് 15.8, മെഴുവേലി 12.8, ആറന്മുള 10.4, കോന്നി 9.8, ചെന്നീർക്കര 9.3, വള്ളിക്കോട് 9.3, പ്രമാടം 9.2, കൊറ്റനാട് 8.7, വടശേരിക്കര 8.7, നാരങ്ങാനം 8.2, ഓമല്ലൂർ 8.1, ഏറത്ത് 7.9, കൊടുമൺ 7.7, ഇലന്തൂർ 7.2, അയിരൂർ 7.1, കോയിപ്രം 7.1, കുളനട 7.00.
ടി.പി.ആർ ഏഴു ശതമാനത്തിനു മുകളിലുള്ള പന്തളം നഗരസഭയിലെ വാർഡ് 12, 32, പത്തനംതിട്ട നഗരസഭയിലെ വാർഡ് 2, 4, 8, 11, 15, 16, 20, 26, 27, അടൂർ നഗരസഭയിലെ വാർഡ് 4, 5, 21, 23, 25, തിരുവല്ല നഗരസഭയിലെ വാർഡ് 2, 11, 23, 27 എന്നിവിടങ്ങളിലും നിയന്ത്രണങ്ങളുണ്ടാകും.
നിയന്ത്രണങ്ങൾ
അവശ്യ സേവന മേഖലയിലെ വ്യാപാര സ്ഥാപനങ്ങൾ രാവിലെ ഏഴ് മുതൽ ഉച്ചകഴിഞ്ഞ് രണ്ടുവരെ
ഹോട്ടലുകളിൽ രാവിലെ ഏഴു മുതൽ രണ്ടുവരെ പാഴ്‌സൽ സർവീസ് മാത്രം.
ഓട്ടോറിക്ഷ, ടാക്‌സി എന്നിവ സ്റ്റാൻഡുകളിൽ കിടന്ന് ഓടാൻ പാടില്ല.
സർക്കാർ ഓഫീസുകളും ബാങ്കുകളും ജീവനക്കാരുടെ എണ്ണം കുറച്ച് പ്രവർത്തിക്കും.
ട്രിപ്പിൾ ലോക്ക്ഡൗൺ പ്രദേശങ്ങളിലേക്കും അവിടെനിന്ന് പുറത്തേക്കും യാത്രാനുമതി അവശ്യ സർവീസിലുള്ളവർക്കു മാത്രം.
അടിയന്തരഘട്ടങ്ങളിൽ ആവശ്യമായ രേഖകൾ കരുതണം.
പരീക്ഷകൾക്കും മറ്റുമായി പുറത്തേക്കു പോകുന്ന വിദ്യാർത്ഥികൾക്ക് യാത്രാനുമതി ഉണ്ടാകും.
മരണം, വിവാഹം, പൊതുപരിപാടികൾ എന്നിവ ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്ത് ആരോഗ്യ പ്രവർത്തകരുടെയും പൊലീസിന്റെയും അനുമതിയോടെ നടത്തണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |