പന്തളം: നഗരസഭയിലെ സി.എഫ്.എൽ.ടി.സിയിലെ കിടപ്പുരോഗികൾക്ക് മരുന്നുകളും ഭക്ഷണവും ഇനി ചെങ്ങന്നൂരുകാരൻ റോബോട്ട് നൽകും. ചെങ്ങന്നൂർ എൻജിനിയറിംഗ് കോളേജ് വിദ്യാർത്ഥികൾ നിർമ്മിച്ചതാണ് റോബോട്ടിനെ. രോഗികളുമായി നേരിട്ട് സമ്പർക്കം പുലർത്താതെ മരുന്നുകളും ഭക്ഷണവും എത്തിക്കുന്നതിന് പുറമെ, ഡോക്ടർക്ക് നേരിട്ടല്ലാതെ രോഗികളുമായി സംഭാഷണം നടത്തുന്നതിനും രോഗവിവരങ്ങൾ അന്വേഷിച്ച് നിർദ്ദേശങ്ങൾ നൽകുന്നതിനും 'റോബോ സൈറ്റ്' എന്ന നഴ്സിംഗ് അസിസ്റ്റിംഗ് റോബോട്ടിലൂടെ സാധിക്കും. ആരോഗ്യപ്രവർത്തകർക്ക് നേരിട്ടുള്ള ഇടപെടലുകൾ കുറച്ച് ജോലിഭാരം കുറയ്ക്കുന്നതിനും രോഗം പകരുന്നത് തടയുന്നതിനും ഇത് സഹായകമാകും.
നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ റോബോട്ടിന്റെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു.
പന്തളം നഗരസഭാദ്ധ്യക്ഷ സുശീല സന്തോഷ് അദ്ധ്യക്ഷയായിരുന്നു. ചെങ്ങന്നൂർ കോളേജ് ഒഫ് എൻജിനിയറിംഗ് പ്രിൻസിപ്പൽ ഡോ.ജേക്കബ് തോമസ്, പ്രൊഫ. മുഹമ്മദ് ഇഖ്ബാൽ.ആർ, ടെക്നിക്കൽ കോഓർഡിനേറ്റർ വിഷ്ണു ജി. സാബു, പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ അനിൽ, പന്തളം നഗരസഭ ആരോഗ്യകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ അഡ്വ. രാധാകൃഷ്ണൻ ഉണ്ണിത്താൻ, പന്തളം ബ്ലോക്ക് വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ പോൾരാജ്, നഗരസഭാ കൗൺസിലർ സക്കീർ.എച്ച്, ഡോ.ശ്യാംപ്രസാദ്. ആർ, ജി.ജയരാജ്, നിസാർ എസ്. തവക്കൽ, പ്രൊഫ.രാജേഷ് എം.എസ്, ഡോ. ദീപ.ജെ, പ്രൊഫ.അനുപമ.എ, ഡോ.ഹരീഷ് കുമാർ എന്നിവർ പ്രസംഗിച്ചു. ആശിഷ് കുര്യൻ, എബൽ സി.അലക്സാണ്ടർ, മുഹമ്മദ് ഷഹീർ, നന്ദുമധു, സജാദ്.എസ്
എന്നിവരടങ്ങുന്ന സംഘം പരിശീലനവും പദ്ധതി നിർവഹണവും നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |