തിരുവല്ല : വള്ളംകുളം നന്നൂരിൽ സി.പി.എമ്മിൽ നിന്ന് പുറത്താക്കിയ ബ്രാഞ്ച് സെക്രട്ടറിയുടെ മുഖത്ത് മുളകുപൊടി വിതറി നാലംഗം സംഘത്തിന്റ ആക്രമണം. നന്നൂർ നൂഴവട്ടത്ത് സുമേഷി (42) നെയാണ് മുഖത്ത് മുളകുവെള്ളം സ്‌പ്രേ ചെയ്തശേഷം അടിച്ചുവീഴ്ത്തി പരിക്കേൽപ്പിച്ചത്. ചൊവ്വാഴ്ച രാത്രി ഒൻപതിന് കണ്ണാട്ട് ഭാഗത്തായിരുന്നു സംഭവം. ഇടതുകൈയ്ക്ക് പൊട്ടലും കാലിന് ചതവുമുണ്ടായ യുവാവ് തിരുവല്ല താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി. ഇരവിപേരൂർ പഞ്ചായത്തംഗം അനിൽബാബുവും നാട്ടുകാരും ചേർന്നാണ് സുമേഷിനെ ആശുപത്രിയിലാക്കിയത്. എരുമേലി കൺസ്യൂമർഫെഡിലെ ജോലികഴിഞ്ഞ് വീട്ടിലേക്ക് ബൈക്കിൽ വരികയായിരുന്നു സുമേഷ്. മുളകുവെള്ളം ചീറ്റിച്ചശേഷം അക്രമം നടത്തുകയായിരുന്നെന്നും ബൈക്കിൽ നിന്ന് താഴെവീണ തന്റെ കൈകാലുകളിൽ ആയുധങ്ങൾകൊണ്ട് അടിച്ചതായും സുമേഷ് പറഞ്ഞു. സി.പി.എം കണ്ണാട്ട് ബ്രാഞ്ച് സെക്രട്ടറിയായിരിക്കെയാണ് പാർട്ടിവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ സുമേഷിനെ പുറത്താക്കിയത്. പഞ്ചായത്ത് തിരഞ്ഞെടുപ്പിനെ തുടർന്ന് ഇവിടെ സി.പി.എമ്മിൽ പ്രശ്‌നങ്ങൾ ഉടലെടുത്തിരുന്നു. സുമേഷിന്റെ പിതാവും വള്ളംകുളം ലോക്കൽ കമ്മിറ്റിയംഗവുമായിരുന്ന എൻ.എ.ശശിധരൻ പിള്ളയ്ക്കെതിരെയും മക്കളായ സുകേശ്, ശ്രീജ എന്നിവർക്കെതിരെയും പാർട്ടി നടപടിയെടുത്തിരുന്നു. തിരുവല്ല പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |