കോന്നി: ബ്രിട്ടീഷ് ഭരണകാലത്തിന്റെ ചരിത്രം ഉറങ്ങുകയാണ് കോന്നിയിലെ ഇൻസ്‌പെക്ഷൻ ബംഗ്ലാവിൽ. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ് കോന്നിയിലെ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ് കെട്ടിടവും ഇൻസ്പെഷൻ ബംഗ്ലാവും പണിതത്. ബ്രിട്ടീഷുകാരനായ ബോർഡിലോൺ വനംവകുപ്പ് മേധാവിയായിരിക്കുമ്പോഴാണ് ബംഗ്ലാവ് നിർമ്മിച്ചത്. ആറ്റുതീരങ്ങളിലെ ഉയർന്ന പ്രദേശങ്ങളിൽ ബംഗ്ലാവുകൾ പണിയുന്നത് അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു. സമുദ്രനിരപ്പിൽ നിന്ന് 1000 മീറ്റർ ഉയരത്തിലാണ് ബംഗ്ലാവ് നിർമ്മിച്ചിരിക്കുന്നത് . കുന്നിന്റെ നെറുകയിൽ നിർമ്മിച്ചിരിക്കുന്ന ബംഗ്ലാവിലെത്താൻ കുന്നിനെ വലംവച്ചുള്ള റോഡും നിർമ്മിച്ചു. കുന്നിനെ പിൽക്കാലത്ത് ബംഗ്ലാവ് മുരുപ്പെന്ന് അറിയപ്പെട്ടു. രാജഭരണകാലത്ത് തിരുവിതാംകൂറിലെ വനനിയമങ്ങൾ രൂപം കൊണ്ടത് ഇവിടെ വച്ചായിരുന്നു.കോന്നിയിലെ തടിവ്യാപാരവുമായി ബന്ധപ്പെട്ടും ഏറെ ചരിത്രമുണ്ട് ബംഗ്ലാവിന്. അന്നത്തെ കാലത്തെ പണപ്പെട്ടിയും ചാരുകസേരയും ഇവിടെ ഇന്നും സൂക്ഷിക്കുന്നു. പഴയകാല വനംവകുപ്പ് മേധാവികളുടെ ചിത്രങ്ങളുമുണ്ട്. കോന്നിയിലെ തേക്കുതടികൾ ആലപ്പുഴ വരെ ചങ്ങാടത്തിൽ എത്തിച്ച ചരിത്രത്തിനും സഞ്ചായത്തു കടവിലെ തടി വ്യാപാരത്തിനും ബംഗ്ലാവുമായി ബന്ധമുണ്ട്. പരിസരത്തു തന്നെയാണ് വനം വകുപ്പിന്റെ ഔഷധസസ്യ ഉദ്യാനവും മഴമാപിനിയും ഡി.എഫ്. ഒ യുടെ ഔദ്യോഗിക വസതിയും.
ശാന്തം, സുന്ദരം
വേനൽക്കാലത്തുപോലും കുളിർമ്മയുള്ളതും ശാന്തവുമായ അന്തരീക്ഷമാണ് ഇവിടെ. വനം വകുപ്പിലെ ഉദ്യോഗസ്ഥർക്ക് കോന്നിയിലെത്തുമ്പോൾ താമസിക്കാനുള്ള സ്ഥലമായിരുന്നു തുടക്കത്തിൽ . പിന്നീട് ഉയർന്ന സർക്കാർ ഉദ്യോഗസ്ഥർക്കും മന്ത്രിമാർക്കും വിശ്രമത്തിനായി തുറന്നുകൊടുത്തു. ഇവിടെ 3 . 07 ഹെക്ടർ സ്ഥലമാണ് വനം വകുപ്പിനുള്ളത്. ബംഗ്ലാവിന്റെ പരിസരം തണൽമരങ്ങളും, ഫലവൃക്ഷങ്ങളും നിറഞ്ഞതാണ്. ഓടിട്ട മേൽക്കൂരയും തേക്കുതടിയിൽ നിർമ്മിച്ച മച്ചുകളും ശീതീകരിച്ച മുറികളും കോൺഫറൻസ് ഹാളും, വിശാലമായ പാചകപ്പുരയും ബംഗ്ലാവിനുണ്ട്. തറ ടൈൽ വിരിച്ചു മനോഹരമാക്കിയിട്ടുണ്ട്. മുറ്റത്തു പൂന്തോട്ടവുമുണ്ട്. ചരിത്രമുറങ്ങുന്ന ബംഗ്ലാവിനെ അതിന്റെ പഴമ ഒട്ടും നഷ്ടപ്പെടാതെ ഇന്നും കാത്തു സൂക്ഷിക്കുകയാണ് വനം വകുപ്പ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |