പന്തളം: നിരവധി സാഹിത്യകാരന്മാരെ സംഭാവന ചെയ്ത പന്തളത്തിന് പേരുദോഷമായി മാറുകയാണ് നഗരസഭാ ലൈബ്രറി. സംരക്ഷണത്തിന് അധികൃതർ തയ്യാറാകാത്തതോടെ വായനക്കാർ തിരിഞ്ഞു നോക്കാത്ത സ്ഥിതിയായി. രാത്രിയിൽ മദ്യപരുടെ കേന്ദ്രമാണ് ഇവിടം. തെരുവുനായ്ക്കളുടെ താവളവും.
1992ൽ പന്തളം നഗരസഭ ഷോപ്പിംഗ് കോംപ്ലക്‌സിന്റെ മുകളിലത്തെ നിലയിൽ പ്രവർത്തനം ആരംഭിച്ച പബ്ലിക് ലൈബ്രറിയിൽ അന്ന് വിശാലമായ വായനമുറിയും നിരവധി പുസ്തകങ്ങളും ഇംഗ്ലീഷ്, മലയാള പത്രങ്ങളും ഒട്ടുമിക്ക ആനുകാലിക പ്രസിദ്ധികരണങ്ങളും ഗസറ്റും ഉണ്ടായിരുന്നു.ആയിരത്തോളം അംഗങ്ങൾ അന്ന് ഉണ്ടായിരുന്നു. സ്‌കൂൾ ,കോളേജ് വിദ്യാർത്ഥികൾക്കും ഏറെ പ്രയോജനപ്പെട്ടിരുന്ന ലൈബ്രറിയിൽ നിത്യവും നിരവധി പേർ സന്ദർശിച്ചിരുന്നു. ഏതാനും വർഷങ്ങൾക്ക് മുമ്പ് വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചു. കാലപ്പഴക്കത്താൽ കെട്ടിടം ചോർന്നോലിക്കാൻ തുടങ്ങി.സമീപത്തെ കമ്മ്യൂണിറ്റി ഹാൾ പൊളിച്ചുമാറ്റിയപ്പോൾ ലൈബ്രറിയിലേക്ക് കയറിവരുന്ന പടവുകളുടെ കൈവരികളും പൊളിച്ചു. ഇതോടെ ആളുകൾ വരാതായി.
.പത്രം വായിക്കാൻ വരുന്നവർക്ക് ഇരിക്കാൻ തുരുമ്പിച്ച കസേരകളാണുള്ളത്. ലൈബ്രേറിയന്റെ കസേര തകർന്നതാണ്. മഴവെള്ളം വീണ് പുസ്തകങ്ങളും പഴയ പത്രങ്ങളും നശിച്ചു. കഴിഞ്ഞ നഗരസഭാ ഭരണസമിതി പന്തളം സബ്ട്രഷറിക്ക് സമീപത്തെ കെട്ടിടം നവീകരിച്ച് ലൈബ്രറി യുടെ പ്രവർത്തനം അവിടേക്ക് മാറ്റാൻ തീരുമാനിച്ചിരുന്നു.
സംസ്ഥാന ലൈബ്രറി കൗൺസിലുമായി അഫിലിയേറ്റ് ചെയ്യുന്നതിനും നടപടികളാരംഭിച്ചു. പക്ഷേ പുതിയ ഭരണസമിതി തുടർ നടപടികൾ സ്വീകരിച്ചില്ല. ലൈബ്രറിയിലേക്ക് കയറിവരുന്ന കവാടത്തിന് പൂട്ട് ഇല്ലാത്തതിനാൽ വരാന്ത രാത്രി കാലങ്ങളിൽ മദ്യപരുടെ കേന്ദ്രമാണ്. .പുതിയ പുസ്തകങ്ങൾ ഇപ്പോൾ വാങ്ങാറില്ല.
പന്തളം സബ്ട്രഷറിക്ക് സമീപത്തെ കെട്ടിടം നവീകരിച്ച് അടിയന്തരമായി ലൈബ്രറിയുടെ പ്രവർത്തനം അവിടേക്ക് മാറ്റണം.നിലവിലുള്ള അവസ്ഥ തുടർന്നാൽ ഡി .വൈ. എഫ്.ഐയുടെ നേതൃത്വത്തിൽ പ്രക്ഷോഭം ആരംഭിക്കും.
എച്ച് .ശ്രീഹരി , പ്രസിഡന്റ്
എൻ.സി.അഭീഷ്, സെക്രട്ടറി
ഡി .വൈ. എഫ്.ഐ പന്തളം ബ്ലോക്ക് കമ്മിറ്റി
നഗരസഭയിൽ പുതിയ ഭരണസമിതി വന്നതിനു ശേഷം ലൈബ്രറിയുടെ ശോച്യാവസ്ഥയെക്കുറിച്ച് ചർച്ചചെയ്തിരുന്നു. സ്വകാര്യ ബസ് സ്റ്റേഷനോട് ചേർന്നുള്ള കെട്ടിടത്തിലേക്ക് ലൈബ്രറി മാറ്റാൻ തീരുമാനിച്ചിട്ടുണ്ട്.
സുശീല സന്തോഷ്
പന്തളം നഗരസഭാ ചെയർപേഴ്സൺ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |