SignIn
Kerala Kaumudi Online
Saturday, 20 April 2024 9.04 AM IST

വീണ്ടും ആംബുലൻസ് അപകടം, കൊവിഡ് രോഗികൾ ഉൾപ്പെടെ 9 പേർക്ക് പരിക്ക്

acc
ആംബുലൻസ് അപകടത്തി​ൽപ്പെട്ടവരെ രക്ഷപ്പെടുത്തുന്ന നാട്ടുകാർ

പത്തനംതിട്ട : കൊവിഡ് രോഗികളുമായെത്തിയ പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ആംബുലൻസ് സ്വകാര്യ ബസുമായി കൂട്ടിയിടിച്ച് മറിഞ്ഞ് 9 പേർക്ക് പരിക്കേറ്റു. പത്തനംതിട്ട അബാൻ ജംഗ്ഷനിൽ ഇന്നലെ രാവിലെ 11ന് ആണ് സംഭവം. തലയ്ക്ക് ഗുരുതര പരിക്കേറ്റ നൂറനാട് സ്വദേശേിനി (81) യെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇവരുടെ മകൾ (50), പുല്ലാട് സ്വദേശി (27), കൈപ്പട്ടൂർ സ്വദേശിനി ( 20), പയ്യനാമൺ സ്വദേശിനി ( 59), പത്തനംതിട്ട സ്വദേശി (75), കോയിപ്രം സ്വദേശിനി (47), ആംബുലൻസ് ഡ്രൈവർ ഹരികൃഷ്ണൻ (38), സഹായി അക്ഷയ് ( 22) എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്. കൈയ്ക്കും കാലിനും പരിക്കേറ്റ ഇവർ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.

മലയാലപ്പുഴ മൈലാടുംപാറ മുസലിയാർ എൻജിനിയറിംഗ് കോളേജിലെ സി.എഫ്.എൽ.ടി.സിയിൽ നിന്ന് കൊവിഡ് രോഗികളുമായി പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് വരുകയായിരുന്നു ആംബുലൻസ്. അബാൻ ജംഗ്ഷനിലെ ട്രാഫിക് സിഗ്‌നൽ ഭാഗത്ത് പുതിയ ബസ് സ്റ്റാൻഡിൽ നിന്ന് അടൂരിലേക്ക് പോയ സ്വകാര്യ ബസുമായി കൂട്ടിയിടിച്ച് മറിയുകയായിരുന്നു. ഹോൺ മുഴക്കിയാണ് ആംബുലൻസ് എത്തിയത്. സമീപത്തെ ഓട്ടോറിക്ഷാ ഡ്രൈവർമാരും കടകളിലെ ജീവനക്കാരും ഓടിക്കൂടി മറിഞ്ഞ ആംബുലൻസ് ഉയർത്തി വാതിൽ പൊളിച്ചാണ് ആളുകളെ പുറത്തെടുത്തത്. ഉടൻതന്നെ ഇവരെ ഓട്ടോറിക്ഷയിൽ ജനറൽ ആശുപത്രിയിൽ എത്തിച്ചു.
ജനറൽ ആശുപത്രിയിൽ സി.ടി സ്‌കാൻ,എക്‌സറേ എന്നിവ എടുക്കാനായി കൊവിഡ് രോഗികളെ കൊണ്ടുപോകുകയായിരുന്നു. ദിവസവും പരിശോധനകൾക്കായി ഇങ്ങനെ കൊവിഡ് രോഗികളെ കൊണ്ടുപോകാറുണ്ട്. കഴിഞ്ഞ ദിവസം തിരുവല്ല മഞ്ഞാടിയിൽ ഗർഭിണിയുമായി പോയ സ്വകാര്യ ആംബുലൻസ് അപകടത്തിൽപ്പെട്ടിരുന്നു.

അപകടത്തിലേക്ക് പായുന്ന

ആംബുലൻസുകൾ

രോഗികളുമായി പായുന്ന ആംബുലൻസുകൾ അപകടത്തിലാകുന്നത് പതിവാകുന്നു. കൊവിഡ് രോഗികളെയും കൊണ്ടുപോകുന്ന ആംബുലൻസുകളിൽ ഒന്നിലധികം രോഗികൾ ഉണ്ടാകും. കൊവിഡ് രോഗികളായതിനാൽ അപകടത്തിൽപ്പെടുമ്പോഴും രക്ഷപ്പെടുത്താനെത്തുന്നവർക്ക് രോഗം പകരാം. ഇത് കൊവിഡ് കേസുകൾ വർദ്ധിപ്പിക്കുകയും ചെയ്യും. സിഗ്നലുകൾ ശ്രദ്ധിക്കാതെ ഹോണുകൾ മുഴക്കി റോഡിലൂടെ പോകുമ്പോൾ എല്ലാ വാഹനങ്ങളും മാറ്റി കൊടുക്കാറുണ്ട്. പക്ഷെ ചില ആംബുലൻസ് ഡ്രൈവർമാർ എതിരെ വരുന്ന വാഹനത്തെ പരിഗണിക്കാതെ കടന്നുപോകും. രോഗികൾ കൂടുതലായതിനാൽ ഇവരെയിറക്കിയിട്ട് വേണം അടുത്ത ആളുകളെ എത്തിക്കാൻ എന്നാണ് ആംബുലൻസ് ഡ്രൈവർമാരുടെ വിശദീകരണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.