പത്തനംതിട്ട : ജില്ലയിലെ വൃദ്ധസദനങ്ങളിൽ കൊവിഡ് വ്യാപനം രൂക്ഷമാകുകയാണ്. നിരവധി മരണങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. കൂട്ടമായി കൊവിഡ് സ്ഥിരീകരിക്കുന്നതാണ് ആശങ്കയ്ക്കിടയാക്കുന്നത്. കൊവിഡ് ബാധിച്ചവരിൽ തൊണ്ണൂറ്റിയഞ്ച് ശതമാനവും ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചവരാണ്. എഴുപത്തിയഞ്ച് ശതമാനം പേരും രണ്ട് ഡോസ് വാക്സിനും എടുത്തിട്ടുണ്ട്. പുറത്ത് പോയിവരുന്ന ജീവനക്കാരിൽ നിന്നാകാം രോഗം പിടിപെടുന്നതെന്നാണ് പ്രാഥമിക വിലയിരുത്തൽ. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് സന്ദർശകരെ ഇപ്പോൾ സ്ഥാപനങ്ങളിൽ അനുവദിക്കാറില്ല.
സാമൂഹ്യനീതി വകുപ്പിലെ ഓർഫനേജ് കൺട്രോൾ ബോർഡിന്റെ കീഴിൽ 49 സ്ഥാപനങ്ങളാണ് ജില്ലയിലുള്ളത്. സൈക്കോസിസ് , യാചക നിരോധനം, ഭിന്നശേഷി സ്ഥാപനങ്ങൾ എന്നിവ ഇതിൽപ്പെടുന്നു. 37എണ്ണം വൃദ്ധ സദനങ്ങളാണ്. സ്ഥാപനങ്ങളിലെല്ലാം കൂടി 1980 പേർ താമസിക്കുന്നുണ്ട്. ഒരു കേസ് റിപ്പോർട്ട് ചെയ്ത് പരിശോധിച്ചതിന്റെ അടുത്ത ദിവസം തന്നെ നൂറിലധികം പേർ കൊവിഡ് പൊസിറ്റീവാകുന്ന സാഹചര്യമാണുള്ളത്.
ജില്ലയിൽ ആന്റിജൻ പരിശോധന നിറുത്തലാക്കി ആർ.ടി.പി.സി.ആർ പരിശോധന മാത്രമാക്കിയതോടെ കണക്കുകൾ വൈകിയാണെത്തുന്നത്. മുമ്പത്തെ പോലെ ക്വാറന്റൈൻ പാലിക്കാത്തതാണ് രോഗം വർദ്ധിക്കാൻ കാരണം. പരിശോധനയ്ക്ക് സ്രവം നൽകിയിട്ട് പുറത്തിറങ്ങി നടക്കുന്നവരിൽ നിന്നാണ് രോഗം കൂടുതലായി പകരുന്നത്. വൃദ്ധസദനങ്ങളിൽ പതിന്നാല് ദിവസത്തെ ജോലിയ്ക്ക് ശേഷം ഒരുസംഘം ജീവനക്കാർ ഇറങ്ങുകയും അടുത്ത സംഘം അടുത്ത 14 ദിവസം ജോലി ചെയ്യുന്ന രീതിയാണ് തുടരുന്നത്. എന്നിട്ടും വൃദ്ധസദനങ്ങൾ ക്ലസ്റ്ററുകളായി മാറുകയാണ്. പല കേന്ദ്രങ്ങളിലെയും മരണം സംബന്ധിച്ച് വ്യക്തതയില്ല.
ആകെ വൃദ്ധ സദനങ്ങൾ 37
(സർക്കാർ കേന്ദ്രം വയലത്തലയിൽ)
കൂടുതൽ കൊവിഡ് റിപ്പോർട്ട് ചെയ്ത വൃദ്ധസദനങ്ങളും
രോഗികളുടെ എണ്ണവും
ആറന്മുള : 111
വയലത്തല : 27
" രോഗ ലക്ഷണങ്ങൾ കണ്ടാൽ പരിശോധന നടത്താറുണ്ട്. ജീവനക്കാരിൽ നിന്നാകാം പകരുന്നത്. വാക്സിനെടുത്തവർക്കും കൊവിഡ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. കൂട്ടമായി താമസിക്കുന്നതിനാൽ ഒരാളിൽ നിന്ന് എല്ലാവർക്കും പകരുന്നതാണ് വലിയ ആശങ്ക. "
ഡോ.എ.എൽ ഷീജ
ഡി.എം.ഒ
"കൊവിഡ് കേസുകൾ വൃദ്ധസദനങ്ങളിലും അനുബന്ധ സ്ഥാപനങ്ങളിലും റിപ്പോർട്ട് ചെയ്യുന്നുണ്ട്. എല്ലാവരുടെയും ആരോഗ്യ സ്ഥിതി മെച്ചപ്പെട്ട നിലയിലാണ്. കൊവിഡ് നിർദേശങ്ങൾ എല്ലാ സ്ഥാപനങ്ങളും പാലിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. "
എസ്. ഷംല ബീഗം
സാമൂഹ്യ നീതി വകുപ്പ് ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |