അടൂർ : നഗരത്തിലെ പഴയകച്ചേരിച്ചന്തയായ ശ്രീമൂലം മാർക്കറ്റിന്റെ വികസനത്തിനായി കിഫ്ബി അനുവദിച്ച 2.31 ലക്ഷം രൂപയുടെ പദ്ധതിയുടെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചു. ഫിഷറീസ് വകുപ്പിന്റെ പദ്ധതിയുടെ ഭാഗമായി കേരള സ്റ്റേറ്റ് കോസ്റ്റൽ ഏരിയാ ഡവലെപ്പ്മെന്റ് കോർപ്പറേഷൻ നിർവഹണ ഏജൻസിയായാണ് ഇൗ പദ്ധതിയുടെ പ്രവർത്തനം നടത്തുന്നത്. ഇന്നലെയായിരുന്നു ടെൻഡർ ഉറപ്പിച്ചത്. മാർക്കറ്റ് അത്യാധുനികമായി നവീകരിക്കുന്നതിനുള്ള പദ്ധതിക്കാണ് രൂപം നൽകിയിരിക്കുന്നത്. നിലവിലുള്ള പഴയ കെട്ടിടഭാഗങ്ങൾ പൊളിച്ചുമാറ്റി ആധുനിക സംവിധാനങ്ങളോടുകൂടിയ മീൻ, ഇറച്ചി സ്റ്റാളുകൾക്കും പച്ചക്കറി ഉൾപ്പെടെയുള്ള ഇതരവ്യാപാര സ്ഥാപനങ്ങൾക്കും സൗകര്യപ്രദമായ സ്റ്റാളുകൾ അടക്കമുള്ള സമഗ്ര വികസന പദ്ധതിയാണ് വിഭാവനം ചെയ്തിരിക്കുന്നത്. നിലവിൽ ചന്തയ്ക്ക് നടുവിലായി നിലകൊള്ളുന്ന ആൽമരം നിലനിറുത്തികൊണ്ടുതന്നെ മാർക്കറ്റിനുള്ളിൽ വെളിച്ചം ലഭിക്കത്തക്ക വിധത്തിലുള്ള റൂഫിംഗ് സംവിധാനവുമുണ്ടാക്കും. ഇതോടെ മഴയോ, വെയിലോ ഏൽക്കാതെ മാർക്കറ്റിൽ എത്തുന്നവർക്ക് സുഗമമായ വിപണന ലഭ്യത സൗകര്യമുണ്ടാകും.വർഷങ്ങൾ പഴക്കമുള്ള മാർക്കറ്റ് അടൂർ നഗരസഭയുടെ നിയന്ത്രണത്തിലാണ്. കാലാകാലങ്ങളിൽവന്ന നഗരസഭാ ഭരണാധികളാരും മാർക്കറ്റിന്റെ വികസനത്തിന് ആവശ്യമായ യാതൊരു നടപടിയും സ്വീകരിക്കാതെ വന്നതോടെ അവഗണനയുടെ മാറാലപേറികിടക്കുകയായിരുന്നു ഇൗ മാർക്കറ്റ്. നഗരസഭ ചെയർമാൻ ഡി. സജിയാണ് മാർക്കറ്റ് വികസനത്തിനുള്ള രൂപരേഖ തയ്യാറാക്കി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന് സമർപ്പിച്ചത്. സ്ഥലം എം. എൽ. എ കൂടിയായ ചിറ്റയത്തിന്റെ ശ്രമഫലമായാണ് പദ്ധതി കിഫ്ബിയെകൊണ്ട് ഏറ്റെടുപ്പിച്ചത്. വരുമാന ലഭ്യതയുടെ അടിസ്ഥാനത്തിൽ ലാഭത്തിന്റെ മൂന്നിലൊന്ന് കിഫ്ബിയിൽ വായ്പ്പയ്ക്ക് തിരിച്ചടവ് നൽകണം. പഅടൂർ നഗരസഭ, കിഫ്ബി എന്നിവ ചേർന്ന് അംഗീകരിക്കുന്ന ട്രൈപാർട്ടി എഗ്രിമെന്റ് വെച്ചശേഷം പദ്ധതി പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും സമയബന്ധിതമായി പദ്ധതി പൂർത്തീകരിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |