റാന്നി : കാട്ടുമൃഗങ്ങളുടെ ശല്യം കാരണം പൊറുതിമുട്ടിയ കർഷകർക്ക് ആശ്വാസമാകുകയാണ് ഷൂട്ടിംഗ് താരം ഷാലോൺ പനവേലിന്റെ പിഴയ്ക്കാത്ത ഉന്നം. സംസ്ഥാന - ദേശീയ തലത്തിൽ ഷൂട്ടിംഗ് മത്സരത്തിൽ പങ്കെടുത്തിട്ടുള്ള ഇൗ യുവാവ് കാട്ടുപന്നി വേട്ടയ്ക്കായി മലയോരത്ത് ജാഗ്രതയോടെ നിലയുറപ്പിച്ചിരിക്കുകയാണ്. റാന്നിയിൽ കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ രണ്ട് കാട്ടുപ്പന്നികൾ ഷാലോണിന്റെ തോക്കിന് ഇരയായി. 2013 മുതൽ ഷൂട്ടിംഗ് പരിശീലനം നടത്തുന്ന ഷാലോൺ ഇടുക്കി ഡിസ്ട്രിക്ട് റൈഫിൾ അസോസിയേഷനിലെ മെമ്പറുകൂടിയാണ്. ഇവിടെ നിന്ന് 2013 ൽ ഓപ്പൺ സൈറ്റ് .22 റൈഫിൾ ഷൂട്ടിംഗ് മത്സരത്തിൽ പങ്കെടുക്കുകയും മെഡൽ നേടുകയും ചെയ്തിരുന്നു. 2014 മുതൽ റൈഫിൾ വിഭാഗത്തിൽ നിന്ന് മാറി പിസ്റ്റൺ വിഭാഗത്തിലാണ് പരിശീലനം തുടരുന്നത്. സംസ്ഥന തലത്തിൽ നിരവധി തവണ വെങ്കല, വെള്ളി മെഡലുകൾ ഈ വിഭാഗത്തിൽ നേടി. റൈഫിൾ വിഭാഗത്തിൽ നേവി കോച്ചായിരുന്ന ഫെലിക്സും പിസ്റ്റൺ വിഭാഗത്തിൽ കേരള റൈഫിൾ അസോസിയേഷൻ സെക്രട്ടറി പ്രൊഫ.വി.സി.ജെയിംസുമാണ് പരിശീലനം നൽകിയത്. റാന്നി ഫോറസ്റ്റ് റാപ്പിഡ് റെസ്പോൺസ് ടീമിന്റെ പിന്തുണ ഉള്ളതുകൊണ്ടാണ് കർഷകർക്കായി ഇങ്ങനെയൊരു ദൗത്യം ഏറ്റെടുക്കാൻ കഴിയുന്നതെന്ന് ഷാലോൺ പറഞ്ഞു. ഷാലോണിന് സഹായത്തിനായി ബന്ധു സെനോ കൈതവനയും കൂടെയുണ്ട്. മുൻ എം.എൽ.എമാരായ സണ്ണി പനവേലിന്റെയും റേച്ചൽ സണ്ണി പനവേലിലിന്റെയും ചെറുമകനും ഷാജി പനവേലിയുടെയും ഷീബ യുടെയും ഇളയ മകനുമാണ് എം.ബിയെ ബിരുദധാരിയായ ഈ 22 കാരൻ.
കൃഷി നശിപ്പിച്ച കാട്ടുപന്നിയെ
വെടിവച്ചു കൊന്നു
റാന്നി : ബ്ലോക്ക് പടിയിൽ ഇന്നലെ രാത്രി ശല്യക്കാരനായ കാട്ടുപന്നിയെ ഷാലോൺ പനവേലി വെടിവച്ചു കൊന്നു. ഏറെ നേരത്തെ തെരച്ചിലിന് ശേഷം പുലർച്ചെ മൂന്നരയോടെയാണ് പന്നിയെ വകവരുത്തിയത്. റാന്നി ഫോറസ്റ്റിന്റെ റാപ്പിഡ് റെസ്പോൺസ് ടീമും കരകുളം ഫോറസ്റ്റ് ഓഫീസിലെ അംഗങ്ങളും ഷാലോണും ഉൾപ്പെടുന്ന സംഘമാണ് കൃഷിയിടങ്ങളിൽ ഇറങ്ങുന്ന കാട്ടുപന്നികളെ നേരിടുന്നത്.
ഈ മാസം പന്തളം കാരയ്ക്കാടും റാന്നി അങ്ങാടി പഞ്ചായത്തിലെ ഇട്ടിച്ചുവട്ടിലും കാട്ടുപന്നികളെ ഷാലോണും സംഘവും വെടിവച്ച് വീഴ്ത്തിയിരുന്നു. വെടിവയ്ക്കാൻ അനുമതിയുള്ള ഷാലോൺ പനവേലി, ഷാജി പനവേലിൽ, എബിൻ തോമസ് കൈതവന എന്നിവരടങ്ങുന്ന സംഘമാണ് വനംവകുപ്പ് ഉദ്യോഗസ്ഥർക്കൊപ്പം കാട്ടുപന്നികളെ തുരത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |