പത്തനംതിട്ട : ജില്ലയിലെ കായിക പ്രേമികളുടെ സ്വപ്നപദ്ധതിയായ ഇൻഡോർ സ്റ്റേഡിയം നിർമ്മാണ ഉദ്ഘാടനം കഴിഞ്ഞ് ഒരു വർഷം പിന്നിടുമ്പോൾ ശിലയിലൊതുങ്ങുകയാണ്. ജില്ലാ സ്റ്റേഡിയത്തിന്റെ അഴൂർ പെട്രോൾ പമ്പ് ഭാഗത്തായി ഇൻഡോർ സ്റ്റേഡിയം നിർമ്മാണം തുടങ്ങിയത് 2020 സെപ്തംബർ 12നാണ്. കേന്ദ്ര കായിക മന്ത്രാലയത്തിന്റെ സഹായത്തോടെ പത്തനംതിട്ടയിൽ കൊണ്ടുവന്ന പദ്ധതി ഉദ്ഘാടനം ചെയ്തത് ആന്റോ ആന്റണി എം.പിയും. 22 മാസം കൊണ്ട് പണിപൂർത്തിയാക്കുമെന്നായിരുന്നു നിർമ്മാണച്ചുമതലയുള്ള കേന്ദ്ര പൊതുമരാമത്ത് വകുപ്പ് അധികൃതർ പ്രഖ്യാപിച്ചത്. ഇനി 10 മാസം കൂടി ബാക്കി. ഇതിനുള്ളിൽ സ്റ്റേഡിയം നിർമ്മാണം പൂർത്തിയാകാൻ സാദ്ധ്യതയില്ല. 2017 ആഗസ്റ്റ് 17ന് അന്നത്തെ ഗവർണർ പി.സദാശിവമാണ് സ്റ്റേഡിയത്തിന് തറക്കല്ലിട്ടത്. പിന്നെയും മൂന്ന് വർഷം എടുത്തു നിർമാണം തുടങ്ങാൻ. അടിത്തറ നിർമിക്കുന്നതിന്റെ ഭാഗമായുള്ള പൈലിംഗ് മാത്രമാണ് നടന്നത്. ഇതിന്റെ കമ്പികൾ മുകളിലേക്ക് ഉയർന്നു നിൽക്കുന്നത് കാണാം. മാസങ്ങളായി നിർമാണം നിലച്ച സ്ഥിതിയിലാണ്. മൂന്ന് ഏക്കർ സ്ഥലമാണ് സ്റ്റേഡിയം നിർമ്മാണത്തിനായി നഗരസഭ വിട്ടുനൽകിയത്.
എം.പിയുമായി സഹകരിച്ച് പദ്ധതി
മുന്നോട്ടു കൊണ്ടുപാേകുമെന്ന് നഗരസഭ
ഇൻഡോർ സ്റ്റേഡിയം നിർമ്മാണച്ചെലവ് ഇപ്പോഴത്തെ സാഹചര്യത്തിൽ 23 കോടിയാകുമെന്ന് കണക്കാക്കിയിട്ടുണ്ടെന്ന് നഗരസഭ ചെയർമാൻ അഡ്വ. സക്കീർ ഹുസൈൻ പറഞ്ഞു. 2017ൽ തറക്കല്ലിടുന്നതിന് മുൻപ് 16 കോടിയുടെ എസ്റ്റിമേറ്റാണ് അംഗീകരിച്ചത്. ആദ്യഘട്ടത്തിൽ 1.80 കോടി അനുവദിച്ചു. വിനിയോഗിക്കാത്തതുകൊണ്ട് പലിശ കൂടി. പലിശ കേന്ദ്രത്തിന് തിരികെ നൽകിയാലേ ഇനി ഫണ്ട് അനുവദിക്കൂ. നിർമ്മാണത്തിന് കൂടുതൽ ഫണ്ട് അനുവദിക്കണമെന്ന ആവശ്യം ആന്റോ ആന്റണി എം.പിയെ ധരിപ്പിച്ചു. അനുകൂല നിലപാടാണ് ഉണ്ടായത്. മുൻ നഗരസഭ ഭരണസമിതി ധാരണപത്രം ഒപ്പിടാതെയും മോണിറ്ററിംഗ് സമിതി രൂപീകരിക്കാതെയുമാണ് നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയത്. ഇപ്പോഴത്തെ ഭരണസമിതി ഇൗ നടപടി ക്രമങ്ങൾ പൂർത്തീകരിച്ചിട്ടുണ്ട്.
സ്റ്റേഡിയത്തിലെ സൗകര്യങ്ങൾ
5500 സ്ക്വയർഫീറ്റ് വീസ്തീർണം
4 വോളിബോൾ കോർട്ടുകൾ
2 ബാസ്ക്കറ്റ്ബോൾ കോർട്ടുകൾ
6 ഷട്ടിൽ കോർട്ടുകൾ
വിസിറ്റേഴ്സ് ലോഞ്ച്
വിശ്രമമുറി
പവലിയൻ
ഇൻഡോർ ഹാൾ
ഡ്രസിംഗ് റൂം
കോൺഫറൻസ് ഹാൾ
5000 കാണികൾക്ക് ഇരിക്കാം
600 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാം
2 രാജ്യാന്തര മത്സരങ്ങൾ ഒരേസമയം നടത്താം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |