പന്തളം: ഹരിത കർമ്മ സേനാംഗങ്ങളോട് നഗരസഭാ കൗൺസിലർമാർ അപമര്യാദയായി പെരുമാറിയതായി പരാതി. പന്തളം നഗരസഭയിലെ വീടുകളികളിൽ നിന്നും വ്യാപാര സ്ഥാപനങ്ങളിൽ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങൾ തരംതിരിക്കുന്നതിനിടെ ബി.ജെ.പി.കൗൺസിലർമാരായ ബെന്നി മാത്യു, കെ.കിഷോർ കുമാർ, എന്നിവർ ഹരിത കർമ്മ സേന അംഗങ്ങളോട് അപമര്യാദയായി പെരുമാറിയതായാണ് ആരോപണം. പന്തളം പൊലീസിൽ പരാതിനൽകി.
ഹരിത കർമ്മ സേനാംഗങ്ങൾ മാലിന്യ സംസ്‌കരണ പ്ലാന്റിൽ ശേഖരിച്ചുവച്ചിട്ടുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ പന്തളം പബ്ലിക് മാർക്കറ്റിലെ ഒഴിഞ്ഞുകിടന്ന കടമുറികളിൽ തരംതിരിച്ചു കൊണ്ടിരിക്കെ കൗൺസിലർമാരെത്തി അപമാനിക്കുകയും അസഭ്യം പറയുകയും ചെയ്തതായാണ് പരാതി.
ഇന്നലെ വൈകിട്ട് 3.30 യോടെയാണ് സംഭവം . ഇതിനെതിരെ ഹരിതസേന പ്രവർത്തകർ നഗരസഭ ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചു. സംഭവം അറിഞ്ഞെത്തിയ ഡി.വൈ.എഫ്.ഐ. പ്രവർത്തകർ നഗരസഭ ഓഫീസ് ഉപരോധിച്ചു.സ്ത്രീത്വത്തെ അപമാനിച്ച ജനപ്രതിനിധികൾക്കെതിരെ നിയമ നടപടി വേണമെന്ന് ആവശ്യപ്പെട്ടു.
ലസിതാ നായർ, എച്ച്.നവാസ് ഖാൻ എസ്.ഷെഫീഖ്, ഷാനവാസ്, നഗരസഭ കൗൺസിലർമാരായ ഷെഫിൻ റെജീബ് ഖാൻ, എച്ച്.സക്കീർ, അജിതകുമാരി എന്നിവർ സംസാരിച്ചു.
സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ ജനപ്രതിനിധികൾക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് യു.ഡി.എഫ് കൗൺസിലർമാരായ കെ.ആർ.വിജയകുമാർ ,കെ.ആർ രവി, പന്തളം മഹേഷ് സുനിതാ വേണു. രത്‌നമണി സുരേന്ദ്രൻ എന്നിവർ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |