പത്തനംതിട്ട : ചുറ്റിലും കാട്. രൂക്ഷമായ ദുർഗന്ധം, വൃത്തിഹീനമായ പരിസരം. കുമ്പഴയിലെ ഓപ്പൺ സ്റ്റേജിന്റെ പരിസരം ഇങ്ങനെയാണ്. കുമ്പഴ ടൗണിന്റെ ഹൃദയഭാഗത്താണിത്. സംയുക്ത ക്രിസ്മസ് ആഘോഷം, എസ്.എൻ.ഡി.പി കൺവെൻഷനുകൾ തുടങ്ങി വിവിധ പരിപാടികൾക്ക് വേദിയായിരുന്ന സ്ഥലമാണിവിടം. കൊവിഡ് തുടങ്ങിയതോടെ പരിപാടികൾ നിലയ്ക്കുകയും സ്റ്റേജ് സാമൂഹ്യ വിരുദ്ധർ കൈയേറുകയും ചെയ്തു.
നാഷണൽ ഹെൽത്ത് മിഷൻ ഹോസ്പിറ്റൽ സ്ഥാപിക്കുന്നതിനായി എടുത്ത മണ്ണ് ഓപ്പൺ സ്റ്റേജിന്റെ മുന്നിലാണ് ഇട്ടിരിക്കുന്നത്.
ടേക്ക് എ ബ്രേക്ക് പദ്ധതിയുടെ ഭാഗമായുള്ള കെട്ടിടം പണിയുടെ ബാക്കിവന്ന മാലിന്യങ്ങളും ഇവിടെയുണ്ട്. ഓപ്പൺ സ്റ്റേജിന്റെ കെട്ടിടം അടുത്തിടെയെങ്ങും നവീകരിച്ചിട്ടുമില്ല. കമ്പികൾ തുരുമ്പെടുത്തു. മണ്ണും കാടും ആയതിനാൽ ഇവിടെ വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻപോലും കഴിയില്ല.
ഓപ്പൺ സ്റ്റേജിന് സമീപമുള്ള എൻ.എച്ച്.എം ആശുപത്രി പരിസരം മദ്യക്കുപ്പികളും ഗ്ലാസുകളും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. പ്രവർത്തിക്കാത്ത ആശുപത്രി സാമൂഹ്യ വിരുദ്ധരുടെ താവളമാണ്.
ഉപനഗരത്തിലെ ജീർണമുഖം
പത്തനംതിട്ട നഗരത്തിന്റെ ഉപനഗരമാണ് കുമ്പഴ. മലയാലപ്പുഴ ക്ഷേത്രത്തിലേക്ക് പോകേണ്ടവർ ബസിറങ്ങി ഇതുവഴിയാണ് പോകാറുള്ളത്. ഇവർക്കാവശ്യമായ അടിസ്ഥാന സൗകര്യം പോലും ഈ പരിസരത്തില്ല. കംഫർട്ട് സ്റ്റേഷൻ അടച്ചിട്ടിരിക്കുകയാണ്. മുലയൂട്ടൽ കേന്ദ്രം പണി തുടങ്ങിയെങ്കിലും അതും പൂർത്തീകരിച്ചിട്ടില്ല. ദുർഗന്ധം സഹിച്ചാണ് ഇവിടെ ഓട്ടോ സ്റ്റാൻഡിൽ നിൽക്കുന്നതെന്ന് ഡ്രൈവർമാരും കടകളിലെ ജീവനക്കാരും പറയുന്നു.
"മാറി വരുന്ന ഭരണ സമിതികളോട് പരാതി പറഞ്ഞിട്ടും പരിഹാരമില്ല. ഒാട്ടോറിക്ഷാ സ്റ്റാൻഡ് ഇതിനടുത്താണ്. ദുർഗന്ധം സഹിച്ചാണ് ഇവിടെ കഴിയുന്നത്.
കുമ്പഴ 21-ാം നമ്പർ സ്റ്റാൻഡിലെ ഓട്ടോറിക്ഷാ തൊഴിലാളികൾ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |