പത്തനംതിട്ട: സംസ്ഥാന സർക്കാരിന്റെ വിശപ്പ് രഹിത കേരളം പദ്ധതിക്ക് ജില്ലയിൽ വൻപിന്തുണ. ജില്ലയിലെ 57 തദ്ദേശ സ്ഥാപനങ്ങളിലായി 59 ജനകീയ ഹോട്ടലുകളാണ് പ്രവർത്തിക്കുന്നത്. 20 രൂപയ്ക്ക് രുചികരവും ഗുണമേന്മയുള്ള ഉച്ചഭക്ഷണം നൽകാനായി 1000 ജനകീയ ഭക്ഷണശാലകളാണ് ലക്ഷ്യമിട്ടിരുന്നത്. കുടുംബശ്രീ ജില്ലാമിഷന്റെ ആഭിമുഖ്യത്തിൽ തദ്ദേശ സ്ഥാപനങ്ങളുടെ പൂർണ സഹകരണത്തോടെയാണ് ജനകീയ ഹോട്ടലുകൾ പ്രവർത്തിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്ന ചുമതലയും തദ്ദേശ ഭരണസ്ഥാപനങ്ങൾക്കാണ്.
ജനകീയ ഹോട്ടലിന് റിവോൾവിംഗ് ഫണ്ടായി ഓരോ ബ്ലോക്ക് പഞ്ചായത്തും വാർഷിക കർമ്മ പദ്ധതിയിൽ 20,000 രൂപയും ജില്ലാ പഞ്ചായത്ത് 10,000 രൂപയും വകയിരുത്തിയിട്ടുണ്ട്. യൂണിറ്റിന് പ്രാരംഭ ചെലവിലേക്ക് റിവോൾവിംഗ് ഫണ്ടായി 50,000 രൂപയും ഒരു ഊണിന് സബ്‌സിഡിയായി 10 രൂപയും കുടുംബശ്രീ ജില്ലാമിഷൻ നൽകുന്നു.
രുചികരവും ഗുണമേന്മയുള്ളതുമായ ഭക്ഷണം ന്യായവിലയ്ക്ക് നൽകുന്നതിനായി നാല് അംഗങ്ങൾ ഉൾപ്പെടുന്ന യൂണിറ്റുകൾ രൂപീകരിച്ചാണ് ഹോട്ടലുകൾ പ്രവർത്തിക്കുന്നത്. 59 ഹോട്ടലുകളിലായി 236 കുടുംബങ്ങൾക്ക് വരുമാനം ഉറപ്പാക്കാൻ സാധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |