പത്തനംതിട്ട : നഗരസഭ അധികൃതർ അനുമതി നൽകിയാൽ ജില്ലാ സ്റ്റേഡിയത്തിന് പുതിയമുഖം കൈവരുമെന്നായിരുന്നു വീണാജോർജ് എം.എൽ.എ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പറഞ്ഞിരുന്നത്. ഒരു ഒപ്പിൽ തീരുന്ന കാര്യത്തിന് അന്നത്തെ നഗരസഭഭരണസമിതി തടസം നിൽക്കുന്നുവെന്ന് ആരോപണവും ഉയർത്തിയിരുന്നു. 50 കോടി രൂപ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയായിരുന്നു നവീകരണം. നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്റ്റേഡിയം വിട്ടുനൽകിയാൽ മാത്രമേ പദ്ധതി സാദ്ധ്യമാകുമായിരുന്നുള്ളൂ. സ്റ്റേഡിയത്തിന്റെ ഭൂമി നൽകാൻ നഗരസഭാ അധികൃതർ മടിച്ചതോടെ പദ്ധതി തുലാസിലായി. എം.എൽ.എയുടെ നേതൃത്വത്തിൽ പ്രതിഷേധ ശബ്ദങ്ങളും ഉയർന്നു. എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പിൽ പത്തനംതിട്ട നഗരസഭയിൽ ഭരണമാറ്റം ഉണ്ടായത് പ്രതീക്ഷകൾക്ക് ചിറക് മുളപ്പിച്ചു.
എൽ.ഡി.എഫ് നേതൃത്വത്തിലുള്ള പുതിയ നഗരസഭാ ഭരണസമിതി നിലവിൽ വന്നപ്പോൾ ആദ്യം ചെയ്തത് സ്റ്റേഡിയം നിർമ്മാണത്തിനായുള്ള ധാരണാപത്രം ഒപ്പിട്ട് സമർപ്പിക്കുകയായിരുന്നു. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും ഒരു മാറ്റവും സ്റ്റേഡിയത്തിനുണ്ടായില്ല. സ്റ്റേഡിയത്തിനായി മുറവിളി കൂട്ടിയ അന്നത്തെ എം.എൽ.എ ഇന്ന് മന്ത്രിയാണെങ്കിലും ഏറെ കൊട്ടിഘോഷിച്ച കിഫ്ബി പദ്ധതിയിലെ കളിക്കളം വെള്ളക്കെട്ടായി മാറിയിരിക്കുകയാണ്.
കളിക്കളമോ ചെളിക്കുളമോ?
മഴ പെയ്താൽ ചെളി നിറഞ്ഞ് കുളമാകും സ്റ്റേഡിയം. ജോഗിംഗിനും മറ്റ് കായിക പരിശീലനത്തിനും നിരവധിയാളുകൾ എത്താറുണ്ട്. ചെളിയിൽ തെന്നി വീണെന്നും വരാം. കന്നുകാലികളും ജില്ലാ സ്റ്റേഡിയത്തിലെ സ്ഥിരം കാഴ്ചയാണ്. ജില്ലാ, സബ് ജില്ലാ കായിക മത്സരങ്ങൾ നടക്കുന്ന വേദിയാണിത്. മറ്റ് കലാ, സാംസ്കാരിക, രാഷ്ട്രീയ പരിപാടികൾക്കും സ്റ്റേഡിയം വിട്ടുനൽകാറുണ്ട്. കൊവിഡ് കാലമായതിനാൽ അത്തരത്തിലുള്ള പരിപാടികളൊന്നും നിലവിലില്ല. സ്റ്റേഡിയത്തിൽ നിറയെ കുഴിയും കല്ലുമാണ്. പരിശീലനത്തിനെത്തുന്നവർ സ്റ്റേഡിയത്തിലെ കുഴിയിൽ വീണ് പരിക്ക് പറ്റാറുമുണ്ട്. സ്റ്റേഡിയത്തിലേക്കുളള വഴിയും തകർച്ചയിലാണ്. ഇതിനിടയിൽ ഡ്രൈവിംഗ് പരിശീലനവും നടക്കുന്നു.
ജനൽ ചില്ലുകൾ തകർന്ന നിലയിൽ
സ്റ്റേഡിയത്തിൽ പവലിയൻ ഉണ്ടെങ്കിലും ഇത് കായികതാരങ്ങൾക്ക് ഉപയോഗിക്കാൻ പറ്റിയിട്ടില്ല. ഈ കെട്ടിടത്തിന്റെ ഭൂരിഭാഗം ചില്ലുകളും തകർന്ന നിലയിലാണ്. സ്പോർട്സ് സാധനങ്ങൾ സൂക്ഷിക്കാനുളള മുറിയിൽ ഉപയോഗശൂന്യമായ വസ്തുക്കൾ കൂട്ടിയിട്ടിരിക്കുകയാണ്. വർഷങ്ങളായി ഇത് തന്നെയാണ് ജില്ലാ സ്റ്റേഡിയത്തിന്റെ അവസ്ഥ. വസ്ത്രം മാറാനുള്ള മുറിയോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ ഇവിടെയില്ല. സാമൂഹ്യ വിരുദ്ധരുടെ താവളം കൂടിയാണിവിടം.
♦ 2018-ലെ ബഡ്ജറ്റിലാണ് സ്റ്റേഡിയം നിർമ്മാണത്തിനും നവീകരണത്തിനുമായി തുക അനുവദിക്കുന്നത്. പത്തനംതിട്ടയിലെ നിലവിലുള്ള കെ.കെ.നായർ സ്റ്റേഡിയം ആധുനികരിക്കാൻ 50 കോടി രൂപയാണ് അനുവദിച്ചത്. എന്നാൽ, സ്റ്റേഡിയത്തിന്റെ ധാരണാപത്രത്തെ ചൊല്ലി നഗരസഭയും അന്നത്തെ എം.എൽ.എയായിരുന്ന വീണാജോർജും തമ്മിൽ തർക്കമായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |